റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടധാരണത്തോടെ ഐപിഎൽ 2026-ന് കൊടിയിറങ്ങിയപ്പോൾ, സീസണിൽ ഉടനീളം ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയം തീർത്ത താരങ്ങളെ ഉൾപ്പെടുത്തി ഒരു ‘ബെസ്റ്റ് ഇലവൻ’ തയ്യാറാക്കിയാൽ അത് ക്രിക്കറ്റ് പ്രേമികൾക്ക് വലിയൊരു കാഴ്ചയായിരിക്കും. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി തങ്ങളുടെ ആധിപത്യം വീണ്ടും അരക്കിട്ടുറപ്പിച്ചപ്പോൾ, ആ ടീമിലെയും മറ്റു ടീമുകളിലെയും മികച്ച പ്രകടനങ്ങൾ ടീം തിരഞ്ഞെടുപ്പിന് സഹായിക്കുന്നു.
ഐപിഎൽ 2026-ലെ ബെസ്റ്റ് ഇലവനിലെ മുൻനിരയിൽ ഇടംപിടിക്കുന്നത് രാജസ്ഥാൻ റോയൽസിന്റെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി, ആർസിബി ഇതിഹാസം വിരാട് കോഹ്‌ലി, ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവരാണ്. സായ് സുദർശനെ ബാക്കപ്പ് താരമായും പരിഗണിക്കാം. 15-കാരനായ വൈഭവ് സൂര്യവംശി 237.30 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയപ്പോൾ, 37-ാം വയസ്സിലും തന്റെ ക്ലാസ് തെളിയിച്ച വിരാട് കോഹ്‌ലി 675 റൺസുമായി റൺവേട്ടക്കാരിൽ നാലാമതെത്തി. ഗിൽ ആകട്ടെ 732 റൺസുമായി റൺവേട്ടയിൽ രണ്ടാം സ്ഥാനത്തെത്തുകയും ക്യാപ്റ്റൻസിയിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങുകയും ചെയ്തു.
മധ്യനിരയിലേക്ക് വരുമ്പോൾ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ, സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹെൻട്രിച്ച് ക്ലാസെൻ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റിങ്കു സിംഗ് എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ വരുന്നത്. തുടർച്ചയായി രണ്ടാം തവണയും ആർസിബിയെ ചാമ്പ്യന്മാരാക്കിയ രജത് പാട്ടിദാർ തന്നെയാണ് ഈ ഇലവനെ നയിക്കുന്നത്. ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും ഒരുപോലെ മികവ് പുലർത്തിയ പാട്ടിദാർ 192 സ്ട്രൈക്ക് റേറ്റിൽ 501 റൺസാണ് അടിച്ചെടുത്തത്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഹെൻട്രിച്ച് ക്ലാസെൻ എത്തുന്നു. ഹൈദരാബാദ് നിരയിൽ ഏറ്റവും സ്ഥിരതയാർന്ന ബാറ്റിംഗ് കാഴ്ചവെച്ച ക്ലാസെൻ 15 ഇന്നിങ്‌സുകളിൽ നിന്ന് 624 റൺസാണ് സ്വന്തമാക്കിയത്.






