കോഴിക്കോട്: ബിജെപി കോഴിക്കോട് ജില്ലാ നേതൃത്വവും ഒരു വിഭാഗം പ്രവർത്തകരും തമ്മിലുള്ള ഭിന്നത പരസ്യമായ തെരുവുയുദ്ധത്തിലേക്ക് നീങ്ങുന്നു. ഒൻപതോളം പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ജില്ലാ നേതൃത്വത്തിന്റെ തീരുമാനമാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണയ്ക്കെതിരെ കുറ്റ്യാടിയിലും വടകരയിലും പ്രവർത്തകർ പരസ്യമായി രംഗത്തിറങ്ങി.
തളീക്കരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകർ ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു. ‘പ്രസ്ഥാനത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമത വിഭാഗം അണിനിരന്നത്. കുറ്റ്യാടി, വടകര, നാദാപുരം മണ്ഡലങ്ങളിലാണ് തർക്കം ഏറ്റവും രൂക്ഷമായിരിക്കുന്നത്.
Also Read:തൊഴിലാളികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല! സഹായം ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി വടകരയിലും നാദാപുരത്തും വിമത സ്ഥാനാർത്ഥികൾ പത്രിക നൽകിയത് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടർന്ന് വിമത സ്ഥാനാർത്ഥികളായ പത്മകുമാർ, ശ്യാം രാജ് എന്നിവരുൾപ്പെടെയുള്ളവരെ പാർട്ടി പുറത്താക്കിയിരുന്നു. ഈ നടപടി ഏകപക്ഷീയമാണെന്നും പാർട്ടിക്കുണ്ടായ തിരിച്ചടികൾക്ക് കാരണം നേതൃത്വത്തിന്റെ ഇത്തരം നിലപാടുകളാണെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
വിമത നീക്കം ശക്തമായ സാഹചര്യത്തിൽ വരും ദിവസങ്ങളിലും കൂടുതൽ അച്ചടക്ക നടപടികളിലേക്ക് ജില്ലാ നേതൃത്വം നീങ്ങാൻ സാധ്യതയുണ്ട്. എന്നാൽ പരസ്യമായ പ്രതിഷേധങ്ങൾ പാർട്ടിയുടെ അടിത്തറയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം നേതാക്കൾ.






