കൊച്ചി: ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സസ്പെൻഷനിലുള്ള ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജില്ല ജയിൽ സൂപ്രണ്ട് രാജു എബ്രഹാം അടക്കം എട്ടു പേർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസടുത്തത്. ജയിലിനുള്ളില്‍ വച്ച് ബോബി ചെമ്മണ്ണൂരിന് അനധികൃതമായി പണം കൈമാറി എന്നും പരാതി ഉണ്ടായിരുന്നു.
നടി ഹണി റോസ് നല്‍കിയ പരാതിയില്‍ കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സന്ദര്‍ശനത്തിന് ജയില്‍ ഡിഐജി അവസരം ഒരുക്കിയത്. ജയില്‍ ഡിഐജി ആയിരുന്ന അജയകുമാറിന്റെ നേതൃത്വത്തില്‍ ആളുകളെ ജയിലില്‍ എത്തിച്ച രണ്ടുമണിക്കൂര്‍ നേരം സൂപ്രണ്ടിന്റെ മുറിയില്‍ ബോബി ചെമ്മണ്ണൂരുമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കുകയായിരുന്നു. ഈ പരാതിയില്‍ നിലവില്‍ മധ്യ മേഖല ജയില്‍ ഡിഐജിയും ജയില്‍ സൂപ്രണ്ടും അടക്കം സസ്‌പെന്‍ഷനിലാണ്. ഇതിന് പിന്നാലെയാണ് ജയില്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Also Read: എം ആർ അജിത് കുമാറിനെ പൊലീസിൻ്റെ സെൻട്രൽ സ്പോർട്സ് ഓഫീസർ ചുമതലയിൽ നിന്ന് മാറ്റി
കണ്ടാലറിയാവുന്ന ആറുപേരും കേസില്‍ പ്രതികളാണ്. ഇതില്‍ രണ്ടുപേര്‍ വനിതകളാണ്. ഇതോടെ നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തേണ്ടി വരും. കേസില്‍ ബോബി ചെമ്മണ്ണൂരിനെ പ്രതിയാക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.