ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; എല്ലാ ഓപ്പണര്‍മാര്‍ക്കും അര്‍ദ്ധ സെഞ്ച്വറി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; എല്ലാ ഓപ്പണര്‍മാര്‍ക്കും അര്‍ദ്ധ സെഞ്ച്വറി

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു മത്സരം ഇതാദ്യമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരമാണ് ഓപ്പണര്‍മാരുടെ വെടിക്കെട്ടിലൂടെ ചരിത്രത്തില്‍ ഇടം നേടിയത്. ഇരുടീമുകളുടെയും ഓപ്പണര്‍മാര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ആദ്യ ഐപിഎല്‍ മത്സരമാണ് ഇന്ന് നടന്ന കൊല്‍ക്കത്ത- പഞ്ചാബ് പോരാട്ടം. കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും പഞ്ചാബിന്റെ ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്ങും ജോണി ബെയര്‍‌സ്റ്റോയും അര്‍ദ്ധ സെഞ്ച്വറി തികച്ചു.

കൊല്‍ക്കത്ത ഉയര്‍ത്തിയ 262 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മറുപടി പറയാനിറങ്ങിയ പഞ്ചാബിനും വെടിക്കെട്ട് തുടക്കം ലഭിച്ചു. ഓപ്പണിങ് വിക്കറ്റില്‍ 93 റണ്‍സാണ് പ്രഭ്സിമ്രാന്‍ സിങ്- ജോണി ബെയര്‍സ്റ്റോ സഖ്യം അടിച്ചുകൂട്ടിയത്. 18 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച പ്രഭ്സിമ്രാന്‍ 20 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി. ആറാം ഓവറിലെ അവസാന പന്തില്‍ സുനില്‍ നരെയ്നാണ് താരത്തെ റണ്ണൗട്ടാക്കിയത്. ജോണി ബെയര്‍സ്റ്റോ 48 പന്തില്‍ പുറത്താകാതെ 108 റണ്‍സെടുത്ത് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. ഒന്‍പത് സിക്സും എട്ട് ബൗണ്ടറിയുമാണ് ബെയര്‍സ്റ്റോയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയ്ക്ക് വേണ്ടി സെഞ്ച്വറിക്കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്നും തുടങ്ങിയത്. ഇരുവരും തകര്‍ത്തടിച്ചപ്പോള്‍ ഓപ്പണിങ് വിക്കറ്റില്‍ പിറന്നത് 138 റണ്‍സ്. 11-ാം ഓവര്‍ വരെ നീണ്ട കൂട്ടുകെട്ട് സുനില്‍ നരെയ്ന്‍ പുറത്താവുന്നതോടെയാണ് തകരുന്നത്. 32 പന്തില്‍ നാല് സിക്സും ഒന്‍പത് ബൗണ്ടറിയും സഹിതം 71 റണ്‍സെടുത്താണ് നരെയ്ന്‍ പുറത്തായത്. 37 പന്തില്‍ ആറ് വീതം സിക്സും ഫോറുമടിച്ച് ഫില്‍ സാള്‍ട്ടും പുറത്തായി.

Top