ന്യൂഡൽഹി: ഓഗസ്റ്റ് 12, 13 തീയതിയിൽ രാത്രികളിൽ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലെ ടിക്ക പോസ്റ്റിന് സമീപം നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ ആസ്ഥാനമായ ഭീകരർ നടത്തിയ വലിയ നുഴഞ്ഞുകയറ്റശ്രമവും ബോർഡർ ആക്ഷൻ ടീം (BAT) ആക്രമണവും ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു.
16 സിഖ് എൽഐ (09 ബിഹാർ അഡ്വാൻസ് പാർട്ടി) യുടെ ഏരിയ ഓഫ് റെസ്‌പോൺസിബിലിറ്റിയിലായിരുന്നു സംഭവം. ഉറി പോലീസ് സ്റ്റേഷൻ പരിധിയിലും നടന്ന ഏറ്റുമുട്ടലിൽ ഹവൽദാർ അങ്കിതിനും ശിപായി ബനോത്ത് അനിൽ കുമാറിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും പിന്നീട് വീരമൃത്യു വരിച്ചു. ഇന്ത്യൻ സൈന്യം സോഷ്യൽ മീഡിയയിൽ ശിപായി ബനോത്ത് അനിൽ കുമാറിന്റെ പരമോന്നത ത്യാഗത്തിന് ആദരാഞ്ജലികൾ അർപ്പിച്ചെത്തിയിരുന്നു. “ദുഃഖത്തിന്റെ ഈ സമയത്ത് കുടുംബത്തോടൊപ്പം ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു,” എന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി . പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരർ ഒരു ഫോർവേഡ് പോസ്റ്റിൽ BAT ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും, ജാഗ്രത പാലിച്ച സൈനികർ തിരിച്ചടിച്ചു.
ഓപ്പറേഷൻ അഖലിന്റെ ഭാഗം
ഈ ഏറ്റുമുട്ടൽ, ഓഗസ്റ്റ് 1 ന് ആരംഭിച്ച ഓപ്പറേഷൻ അഖലിന്റെ തുടർച്ചയാണ്. ദക്ഷിണ കശ്മീരിലെ അഖൽ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ആരംഭിച്ച ഓപ്പറേഷൻ ഒമ്പതാം ദിവസത്തിലേക്ക് നീണ്ടപ്പോൾ ലാൻസ് നായിക് പ്രീത്പാൽ സിങ്ങും ശിപായി ഹർമീന്ദർ സിങ്ങും വീരമൃത്യു വരിക്കുകയും അഞ്ചിലധികം ഭീകരരെ സേന ഇല്ലാതാക്കുകയും ചെയ്തു.
ഓപ്പറേഷൻ അഖൽ, ശ്രീനഗറിലെ ഡാച്ചിഗാം പ്രദേശത്ത് നടന്ന ഓപ്പറേഷൻ മഹാദേവിനും (ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ ഇല്ലാതാക്കിയ നടപടി) പിന്നാലെയാണ് ആരംഭിച്ചത്. അതിനുശേഷം, ജൂലൈ 29-ന് നടന്ന ഓപ്പറേഷൻ ശിവശക്തിയിൽ രണ്ട് ഭീകരരെ സേന വധിച്ചിരുന്നു.സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നത്, ഇത്തരം തുടർച്ചയായ ഓപ്പറേഷനുകൾ ഭീകരപ്രവർത്തനങ്ങൾ നിയന്ത്രണ രേഖയ്ക്കു സമീപം തടയുന്നതിൽ നിർണായക മാണെന്ന്.






