ഇന്ത്യ – പാക്ക് സംഘര്‍ഷം വീണ്ടുമൊരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുമോ എന്ന ആശങ്ക, അന്താരാഷ്ട്ര തലത്തിലും ഇപ്പോള്‍ ശക്തമാണ്. ചൈനയാണ് ഇക്കാര്യത്തില്‍ ഏറെ ആശങ്കപ്പെടുന്നത്. ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ സൈന്യമാണെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ട്. അമേരിക്കയും റഷ്യയും ഫ്രാന്‍സും ബ്രിട്ടനും ജര്‍മ്മനിയും ഇറാനും ഉള്‍പ്പെടെ ലോകത്തെ പ്രമുഖ സൈനിക ശക്തികളെല്ലാം തന്നെ ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമെടുത്ത സാഹചര്യത്തില്‍, പാക്കിസ്ഥാന് ഒപ്പം നിന്നാല്‍, അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുമെന്നാണ് ചൈന കരുതുന്നത്.
അതുകൊണ്ടു തന്നെയാണ്, ഇത്തവണ പാക്കിസ്ഥാന് അനുകൂലമായ തീരുമാനമെടുക്കാതെ ചൈനയ്ക്ക് മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. അമേരിക്കന്‍ അനുകൂല ചേരിയും അമേരിക്കന്‍ വിരുദ്ധ ചേരിയും ഒരുപോലെ ഇന്ത്യയ്ക്ക് അനുകൂലമായി നില്‍ക്കുന്നത്, അപൂര്‍വ്വ സംഭവമായാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഈ അനുകൂല സാഹചര്യം ഉപയോഗിച്ച് പാക്ക് അധീന കശ്മീര്‍ കൂടി ഇന്ത്യ പിടിച്ചെടുക്കുമെന്ന അഭ്യൂഹവും ശക്തമാണ്. പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുകയും, ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുകയും ചെയ്യുന്ന യുദ്ധ തന്ത്രത്തിലേക്ക് ഇന്ത്യ കടക്കുമെന്ന് തന്നെയാണ് പാക്കിസ്ഥാനും കരുതുന്നത്. അവരെ വെട്ടിലാക്കി കൊണ്ട്, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സൈന്യം പാക്ക് അധീന കശ്മീര്‍ ഉന്നംവെയ്ക്കുന്ന സമയം തന്നെ, അഫ്ഗാന്‍ – പാക്ക് അതിര്‍ത്തിയിലും ബലൂചിസ്ഥാന്‍ മേഖലയിലും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരേസമയം ഈ മൂന്ന് മേഖലയില്‍ കൂടി ആക്രമണം നടന്നാല്‍, അധിക സമയം പിടിച്ചു നില്‍ക്കാന്‍ പാക്കിസ്ഥാന് കഴിയുകയില്ല. ഇന്ത്യാ – പാക്ക് സംഘര്‍ഷം എത് രൂപത്തിലേക്ക് വളരും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെയുണ്ടാകുക. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്. ഷിംല കരാര്‍ പാക്കിസ്ഥാന്‍ റദ്ദാക്കിയത് പോലും, ഇന്ത്യയ്ക്കാണ് ഗുണമായി മാറാന്‍ പോകുന്നത്. ഇനി ഇന്ത്യ തീരുമാനിക്കുന്നതായിരിക്കും ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തിയായി മാറാന്‍ പോകുന്നത്.
പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുക എന്നതിനപ്പുറമുള്ള ഒരു സൈനിക നടപടി ഇന്ത്യ പ്ലാന്‍ ചെയ്യുന്നത് തന്നെ, കൃത്യമായ അജണ്ട മുന്‍ നിര്‍ത്തിയാണ് എന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെയാണ് പാക്ക് അധീന കശ്മീരിലെ, നിയന്ത്രണം പാക്കിസ്ഥാന് നഷ്ടമാകുമെന്ന വാര്‍ത്തയ്ക്കും പ്രസക്തിയേറുന്നത്. ഇന്ത്യയുമായി ഏറ്റുമുട്ടിയ കാലത്ത് എല്ലാം തന്നെ, തോറ്റോടിയ ചരിത്രമുളള രാജ്യമാണ് പാക്കിസ്ഥാന്‍. ഇന്ത്യയെ പ്രകോപിപ്പിച്ച പാക്ക് നടപടിയാണ്, ബംഗ്ലാദേശിന്റെ പിറവിക്കും കാരണമായിരുന്നത്. പുതിയ സാഹചര്യത്തില്‍ പഴയ ആ ചരിത്രം എന്തൊക്കെയാണെന്നത് കൂടി നമുക്ക് ഒന്ന് പരിശോധിക്കാം
Also Read: ഇന്ത്യയോട് മുട്ടാനുള്ള കെൽപ്പ് പാകിസ്ഥാനുണ്ടോ! ഈ കളി തീക്കളിയെന്ന് നിരീക്ഷകർ
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം ഭയപ്പാടോടെ നോക്കിക്കണ്ട യുദ്ധമായിരുന്നു 1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം. ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കിയ ദിവസം കൂടിയാണ് 1971 ഡിസംബര്‍ 16. ഡിസംബര്‍ മൂന്ന് മുതല്‍ 16 വരെ നീണ്ടു നിന്ന ഈ യുദ്ധമാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവിയ്ക്ക് കാരണമായത്. ഇന്ത്യയുടെ കരുത്തിന് പിന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ പാക്ക് സൈനിക മേധാവി ജനറല്‍ അമീര്‍ അബ്ദുള്ള ഖാന്‍ നിയാസിയും 93,000 സൈനികരുമാണ് യുദ്ധം നിര്‍ത്തിവെച്ച് ഇന്ത്യന്‍ സൈനികര്‍ക്ക് മുമ്പില്‍ കീഴടങ്ങിയത്. 13 ദിവസം മാത്രം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നാണ് ഇത്. കീഴടങ്ങലിന്റെ ഭാഗമായി ധാക്കയിലെ രാംന റേസ് കോഴ്‌സില്‍ വെച്ച് ‘ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടറി’ല്‍ അദ്ദേഹം ഒപ്പുവെച്ചു. പാകിസ്ഥാന്‍ ഭരണകൂടത്തിനെതിരെ കിഴക്കന്‍ മേഖലയില്‍ തുടങ്ങിയ പ്രക്ഷോഭമാണ് പിന്നീട് ഇന്ത്യാ-പാക്ക് യുദ്ധത്തിലേക്ക് നയിച്ചത്. 1971 ഡിസംബര്‍ 3-ന് ഇന്ത്യയുടെ 11 എയര്‍ബേസുകളെ പാക്കിസ്ഥാന്‍ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിക്കുന്നത്.
യുദ്ധത്തില്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ 15,010 കിലോമീറ്റര്‍ പ്രദേശം ഇന്ത്യന്‍ സേന പിടിച്ചെടുത്തു. യുദ്ധം അവസാനിച്ചതിന് പിന്നാലെ ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വരികയും ചെയ്തു. പാക്കിസ്ഥാന്റെ കിഴക്കും പടിഞ്ഞാറും പ്രദേശങ്ങളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് തുടക്കം തൊട്ടേ തമ്മില്‍ സ്വരച്ചേര്‍ച്ച ഒട്ടും ഇല്ലായിരുന്നു. ധീരേന്ദ്രനാഥ് ദത്ത എന്ന ജന നേതാവ്, 1948 ഫെബ്രുവരി 25 -ന് കറാച്ചിയില്‍ വെച്ച് നടന്ന പാക്കിസ്ഥാന്‍ കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയില്‍ ഇംഗ്ലീഷിനും ഉര്‍ദുവിനും പുറമെ ബംഗ്ലക്കും ദേശീയ ഭാഷാ പദവി അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചു. എന്നാല്‍ അസംബ്ലിയില്‍ പ്രമേയം തള്ളപ്പെടുകയും അന്നത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത് അലി ഖാന്റെ അവഹേളനങ്ങള്‍ക്ക് ദത്ത വിധേയനാവുകയും ചെയ്തു.

ബംഗ്ലാ ഭാഷ മാത്രം സംസാരിക്കുന്ന, ഹിന്ദുക്കള്‍ കൂടി അടങ്ങിയ കിഴക്കന്‍ പാക്കിസ്ഥാനിലെ ജനതയോട് പടിഞ്ഞാറന്‍ പക്കിസ്ഥാനിലെ ഉറുദു, പഞ്ചാബി, ഭാഷകള്‍ മാത്രം സംസാരിച്ചിരുന്ന പൗരന്മാര്‍ക്ക് പണ്ടുതൊട്ടേ ഉണ്ടായിരുന്നത് വല്ലാത്തൊരു ‘സുപ്പീരിയോരിറ്റി കോംപ്ലക്‌സ്’ ആയിരുന്നു. വല്ലാത്ത അനീതിയാണ് പാക്കിസ്ഥാനി ഭരണകൂടം കാലങ്ങളായി അവരോട് കാണിച്ചുകൊണ്ടിരുന്നത്. കിഴക്കന്‍ പാക്കിസ്ഥാനിലെ കര്‍ഷകര്‍ ചോര നീരാക്കി ഉത്പാദിപ്പിച്ചിരുന്ന ചണം കയറ്റുമതി ചെയ്തു കിട്ടുന്ന ഡോളറിലാണ് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ വ്യവസായങ്ങള്‍ക്കുവേണ്ടുന്ന യന്ത്രസാമഗ്രികള്‍ ഭരണകൂടം വാങ്ങിക്കൂട്ടിയിരുന്നത്. വിദേശത്തുനിന്ന് കിട്ടുന്ന സഹായധനം മുക്കാലും ചെലവിട്ടിരുന്നത് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പദ്ധതികള്‍ക്ക് വേണ്ടി മാത്രമായിരുന്നു.
സൈന്യത്തിന് കാര്യമായ മുന്‍കൈ ഉണ്ടായിരുന്ന പാക്കിസ്ഥാനില്‍, 1958 -ല്‍ സൈനിക നിയമം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പിന്നീട് 1970 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആറിന പരിപാടി മുന്നോട്ടു വെച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ബോംഗോബോന്ധു ഷേഖ് മുജീബുര്‍ റഹ്‌മാന്റെ അവാമി ലീഗ്, കിഴക്കന്‍ പാക്കിസ്ഥാനില്‍ വിജയിച്ചെങ്കിലും അന്ന് പാക്ക് സൈന്യം പിന്തുണ അറിയിച്ചത് സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ആയിരുന്നു. തികച്ചും ജനാധിപത്യ വിരുദ്ധമായ ആ നടപടിയോട് പാക്കിസ്ഥാനില്‍ ഒരു അനിശ്ചിതകാല പൊതുപണിമുടക്ക് പ്രഖ്യാപിച്ചുകൊണ്ടാണ് മുജീബുര്‍ റഹ്‌മാന്‍ പ്രതികരിച്ചത്. പണിമുടക്കിന്റെ ആദ്യ ആഴ്ചകളില്‍ മാത്രം ധാക്കയുടെ തെരുവുകളില്‍ കൊല്ലപ്പെടുന്നത് 171 സമരക്കാരാണ്.
Also Read: ചരിത്രം മുതലെ പണി ഇരന്നു വാങ്ങുന്ന പാക്കിസ്ഥാന് കിട്ടിയതൊന്നും പോര …
ഗ്രാമഗ്രാമാന്തരങ്ങളില്‍ കയറിയിറങ്ങിയ പാകിസ്ഥാന്‍ ആര്‍മി കിഴക്കന്‍ പാക്കിസ്താനിലെ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് വധിച്ചുകൊണ്ടിരുന്നു. വെടിവെച്ചും, തലയ്ക്കടിച്ചുമൊക്കെ കൊന്നുകളയുക, വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ ഒന്നടങ്കം കൂട്ടിയിട്ട് കത്തിക്കുക. ഇതായിരുന്നു പട്ടാളത്തിന്റെ രീതി. അതേസമയം, അതിര്‍ത്തിക്കപ്പുറം, പാക്കിസ്ഥാനി പട്ടാളം കാണിച്ചു കൊണ്ടിരുന്ന കൊടും ക്രൂരതകളെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അതാതു സമയത്ത് ഇന്ത്യക്കും കിട്ടുന്നുണ്ടായിരുന്നു. ഈ ഒരു ഘട്ടത്തില്‍, അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രശ്‌നത്തില്‍ സൈനികമായി നേരിട്ട് ഇടപെട്ടില്ല എങ്കിലും, കിഴക്കന്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തികള്‍ തുറന്ന് ഇന്ത്യ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ സഹായത്തോടെ ബംഗ്ലാ റെസിസ്റ്റന്‍സ് മൂവ്‌മെന്റിനുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ തീരുമാനിക്കുന്നു.
1971 നവംബര്‍ അവസാനമായതോടെ ഏത് നിമിഷം വേണമെങ്കിലും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. ഇതോടെ മറ്റു ലോകരാഷ്ട്രങ്ങളുടെ നയതന്ത്ര സൈനിക പിന്തുണകള്‍ തേടി ഇന്ദിരാഗാന്ധി ലോക പര്യടനത്തിന് ഇറങ്ങി. എന്നാല്‍ അമേരിക്ക അടക്കമുള്ള വെസ്റ്റേണ്‍ ബ്ലോക്ക് ഇക്കാര്യത്തില്‍ സംശയകരമായ നിസ്സംഗതയാണ് അന്ന് വെച്ചു പുലര്‍ത്തിയത്. ഇന്ത്യയുടെ അഭിപ്രായത്തോട് യോജിച്ച സോവിയറ്റ് യൂണിയനാകട്ടെ, പാക്കിസ്ഥാനുമേല്‍ യാതൊരു വിധ സ്വാധീന ശക്തിയും ഉണ്ടായിരുന്നുമില്ല. വരാനിരിക്കുന്ന യുദ്ധത്തിന്റെ നിമിത്തമെന്നോണം ഏറെ സംഹാരരുദ്രമായ ഒരു മഴയാണ് അക്കൊല്ലം കിഴക്കന്‍ പാക്കിസ്ഥാന്റെ മണ്ണിലേക്ക് പെയ്തിറങ്ങിയത്. മുപ്പതിനായിരം ടണ്‍ യുദ്ധ സാമഗ്രികള്‍ മഴ തീരും മുമ്പുതന്നെ ഇന്ത്യന്‍ സൈന്യം ത്രിപുര അതിര്‍ത്തിയിലേക്ക് വിന്യസിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് യുദ്ധം ഒടുവില്‍ തുടങ്ങിയപ്പോള്‍ ഇന്ത്യ അതിനു പരിപൂര്‍ണമായ രീതിയില്‍ തന്നെ സജ്ജമായിരുന്നു.

വിരലില്‍ എണ്ണാവുന്ന ആര്‍ട്ടിലറി പീസുകള്‍ മാത്രമേ പാക്കിസ്ഥാന്‍ വിന്യസിച്ചിട്ടുണ്ടായിരുന്നുള്ളു എങ്കില്‍, ഇന്ത്യയുടെ ഭാഗത്തുനിന്ന് ത്രിപുര അതിര്‍ത്തിയില്‍ മാത്രം ഡിപ്ലോയ് ചെയ്യപ്പെട്ടിരുന്നത് 80 ആര്‍ട്ടിലറി ഗണ്ണുകളാണ്. യുദ്ധം തുടങ്ങിയത് പാക്കിസ്ഥാന്‍ ആയിരുന്നു എങ്കിലും, അധികം വൈകാതെ തങ്ങള്‍ തുടങ്ങിയത് ഒരു തീക്കളിയാണ് എന്ന് അവര്‍ക്ക് ബോധ്യമായി. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യയെക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടി അവര്‍ പരിശ്രമിച്ചു. യുദ്ധം പരിസമാപ്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് വിമാനവാഹിനി കപ്പല്‍ ആയ HMS Eagle നയിക്കുന്ന ഒരു ബ്രിട്ടീഷ് നേവല്‍ ഫ്ളീറ്റ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലക്ഷ്യമിട്ടു നീങ്ങുന്നുണ്ട് എന്ന വിവരം സോവിയറ്റ് ഇന്റലിജന്‍സ് പുറത്തുവിടുന്നത്. ഏതാണ്ട് അതെ സമയത്തു തന്നെ അമേരിക്കന്‍ നേവിയുടെ സെവന്‍ത് ഫ്ളീറ്റും യുദ്ധമേഖല ലക്ഷ്യമിട്ടു കുതിച്ചുവരുന്നുണ്ട് എന്നുള്ള വിവരം ഇന്ത്യന്‍ ഇന്റലിജന്‍സിനും കിട്ടുന്നു.
സാധാരണ ഗതിക്ക് ഏതൊരു രാജ്യത്തെയും പരിഭ്രമത്തിലാഴ്ത്താന്‍ പോന്ന സാഹചര്യത്തിലും ഇന്ത്യ പതറിയില്ല. കാരണം 1971 -ല്‍ ഈ യുദ്ധം തുടങ്ങുന്നതിനൊക്കെ മുമ്പുതന്നെ ഇന്ത്യ റഷ്യയുമായി ഒരു രഹസ്യ ഉടമ്പടി ഒപ്പുവെച്ചിരുന്നു. അതിന്‍ പ്രകാരം, ഇത്തരത്തില്‍ ഒരു സാഹചര്യം ഉടലെടുത്താല്‍ ഇന്ത്യയെ സഹായിക്കാന്‍ റഷ്യക്ക് ബാധ്യതയുണ്ടായിരുന്നു. ഇന്ത്യ ചെയ്യേണ്ടിയിരുന്ന ഒരേയൊരു കാര്യം, റഷ്യയ്ക്ക് ഈ വിവരം അറിയിച്ചുകൊണ്ട് ഒരു രഹസ്യ കേബിള്‍ വിടുക. അത് ഉടനടി തന്നെ ഇന്ത്യ ചെയ്യുന്നു. അതോടെ ആക്ടിവേറ്റ് ചെയ്യപ്പെട്ടത് ഇന്‍ഡോ സോവിയറ്റ് സെക്യൂരിറ്റി ട്രീറ്റിയിലെ രഹസ്യ പ്രോട്ടോക്കോള്‍ ആയിരുന്നു. അന്നേദിവസം, അവിടെ ബംഗാള്‍ ഉള്‍ക്കടലില്‍ അരങ്ങേറുന്നത് ഒരു ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ്.
Also Read: പാക്കിസ്ഥാന്റെ പേടിസ്വപ്നം എസ് 400 ട്രയംഫ്, ഇന്ത്യയ്ക്ക് റഷ്യ നല്‍കിയ മിസൈല്‍ പ്രതിരോധ കരുത്ത്
മുഖത്തോടുമുഖം കോര്‍ക്കാനിരുന്ന ഐഎന്‍എസ് വിക്രാന്തിനും യുഎസ്എസ് എന്റര്‍പ്രൈസിനും ഇടയിലേക്ക്, അവിചാരിതമായി വെള്ളത്തിനടിയില്‍ നിന്ന് സോവിയറ്റ് അന്തര്‍വാഹിനി ഫ്ളീറ്റ് പൊന്തിവരുന്നു. ഇങ്ങനെ ഒരു റഷ്യന്‍ സാന്നിധ്യം ഉണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷം തന്നെ അമേരിക്കന്‍ ഫ്ളീറ്റ് അത് അത്രയും നേരം തുടര്‍ന്നുവന്ന ദിശ മാറ്റി ബംഗ്ലാദേശ് തീരത്തുനിന്ന് പിന്മാറി. കിഴക്കന്‍ പാക്കിസ്ഥാനിലെ ഭരണകൂടത്തിന് ഏറ്റവും നോവുന്ന എവിടെയെങ്കിലും അതിനാടകീയമായ ഒരടി, അത് പറ്റിക്കേണ്ടത് യുദ്ധം തീരാന്‍ അത്യാവശ്യമായിരുന്നു. ഡിസംബര്‍ 14 -ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്, മുക്തി ബാഹിനിയുടെ ലോക്കല്‍ ഇന്റലിജന്‍സില്‍ നിന്ന് അന്ന് രാവിലെ കിഴക്കന്‍ പാക്കിസ്ഥാനിലെ അവശേഷിക്കുന്ന ഭരണകൂടത്തിന്റെ അതി നിര്‍ണായകമായ ഒരു മീറ്റിംഗ് ഗവര്‍ണറുടെ ബംഗ്ലാവില്‍ നടക്കാന്‍ പോവുന്നു എന്ന രഹസ്യ വിവരം ലഭിക്കുന്നു.
ഗോഹട്ടിയിലെ ഇരുപത്തെട്ടാം സ്‌ക്വാഡ്രനില്‍ നിന്ന് ടെക്ക് ഓഫ് ചെയ്ത നാല് മിഗ് 21 പോര്‍ വിമാനങ്ങള്‍ക്ക്, ഗവര്‍ണറുടെ ബംഗ്ലാവ് ആക്രമിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കപ്പെട്ടു. കൃത്യമായിത്തന്നെ ഗവര്‍ണറുടെ ബംഗ്ലാവ് മിസൈലുകളാല്‍ തകര്‍ക്കപ്പെട്ടു. ആകെ ഭയന്ന് വിറച്ചുപോയ ഗവര്‍ണര്‍ ആ നിമിഷം തന്നെ രാജിവെക്കുകയും, ഐക്യരാഷ്ട്ര സഭയുടെ സമാധാനബലത്തില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ അഭയം തേടുകയും ചെയ്തു. ആയ ഒരൊറ്റ നിമിഷം തൊട്ട് കിഴക്കന്‍ ബംഗാളിലെ പാക്ക് ഭരണത്തിന് തിരശീല വീഴുകയായിരുന്നു. അതിനു പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുന്നത് 93,000 പാക്കിസ്ഥാനി ഭടന്മാരാണ്.

1971 ഡിസംബര്‍ 16 – ഇന്ത്യന്‍ സമയം വൈകുന്നേരം നാലര മണി, ലെഫ്റ്റനന്റ് ജനറല്‍ അമീര്‍ അബ്ദുള്ള ഖാന്‍ നിയാസി, ലഫ്റ്റനന്റ് ജനറല്‍ ജഗ്ജീത് സിംഗ് അറോഡ എന്നിവര്‍ തമ്മില്‍ ഒപ്പുവെച്ച ഉടമ്പടി പാക്കിസ്ഥാന്റെ പരാജയത്തിന്റെ ചരിത്ര രേഖയായി മാറുന്നു. യുദ്ധത്തിലെ തോല്‍വിക്ക് ശേഷം 1972 -ല്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിര ഗാന്ധിയും ചേര്‍ന്ന് ഷിംല കരാറില്‍ ഒപ്പുവെച്ച ശേഷമാണ് യുദ്ധത്തില്‍ തടവുകാരായി പിടിച്ച 93.000 പാക് ഭടന്മാരെ ഇന്ത്യ മോചിപ്പിക്കുന്നത്. എഴുപത്തൊന്നിലെ യുദ്ധം കിഴക്കുള്ള പാക്ക് സാന്നിധ്യം അവസാനിപ്പിച്ച് ആ അതിര്‍ത്തി താരതമ്യേന ശാന്തമാക്കി നിലനിര്‍ത്തുന്നതില്‍ ഒരു പരിധി വരെ സഹായകരമായിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല…..
Express View
വീഡിയോ കാണാം