രാജ്യത്തെ കാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച മാരുതി 800-ന്റെ ശില്പിയും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാനുമായ ഒസാമു സുസുക്കിയെ പദ്മവിഭൂഷണന്‍ നല്‍കി ആദരിച്ച് ഇന്ത്യ. മരണാനന്തര ബഹുമതിയായാണ് ഒസാമു സുസുക്കിക്ക് ഇന്ത്യ പദ്മവിഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ജപ്പാനില്‍വെച്ച് 94-ാം വയസ്സിലായിരുന്നു ഒസാമു സുസുക്കിയുടെ അന്ത്യം.
ജപ്പാന്‍ ആസ്ഥാനമായുള്ള സുസുക്കി മോട്ടോഴ്‌സ് കോര്‍പ്പറേഷനെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയതിന് പിന്നില്‍ ഒസാമു സുസുക്കിയുടെ ദീര്‍ഘവീക്ഷണവും കഠിനപ്രയത്‌നവുമായിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലേക്ക് സുസുക്കി പ്രവേശിച്ചതും അദ്ദേഹത്തിന്റെ കാലയളവിലായിരുന്നു.
Also Read: നിർണായക കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ഇന്തോനേഷ്യയും
സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ സ്ഥാപകനായ മിഷിയോ സുസുക്കിയുടെ പേരമകളായ ഷോകോ സുസുക്കിയെ വിവാഹം കഴിച്ചതോടെയാണ് കമ്പനി ഒസാമു സുസുക്കിയിലെത്തുന്നത്. മുന്‍ ബാങ്ക് ജീവനക്കാരനായിരുന്ന ഒസാമു വിവാഹശേഷം തന്റെ പേരിനൊപ്പം ഭാര്യയുടെ കുടുംബപ്പേരും കൂട്ടിച്ചേര്‍ത്തു.
അംബാസഡറും ഫിയറ്റും മാത്രമായി അരങ്ങുവാണിരുന്ന ഇന്ത്യന്‍ കാര്‍ വിപണിയിലേക്ക് മാരുതി 800 എന്ന ചെറിയ കാറുമായിട്ടായിരുന്നു ഒസാമു സുസുക്കിയുടെ രംഗപ്രവേശം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഉദ്യോഗും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനും തമ്മില്‍ 1982-ലാണ് ഇന്ത്യയില്‍ പുതിയ സ്ഥാപനം ആരംഭിക്കാന്‍ കരാറിലേര്‍പ്പെട്ടത്. പിന്നാലെ 1983 ഡിസംബറില്‍ മാരുതി 800 വിപണിയിലെത്തി.
Also Read: ‘ഹിന്ദു കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികൾ വേണം’; വിശ്വ ഹിന്ദു പരിഷത്ത്
രാജ്യത്തെ സാധാരണക്കാരന്റെ കാര്‍ എന്ന സ്വപ്‌നത്തിന് ചിറകുനല്‍കുന്നതായിരുന്നു മാരുതി 800-ന്റെ കടന്നുവരവ്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി 800 തീര്‍ത്തത് ചരിത്രമായിരുന്നു.