2024 ൽ ലോകം വലിയ മാറ്റങ്ങളിലൂടെയാണ് കടന്ന് പോയത്. യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും യുദ്ധങ്ങൾ ആഗോളക്രമത്തെ തന്നെ താളം തെറ്റിച്ചു. ഊർജ വിപണിക്കും ആഗോള സുരക്ഷയ്ക്കും മേൽ ഭീഷണി ഉയർന്നു. ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ മധ്യേഷ്യയാകെ യുദ്ധ ഭീതിയിലാണ്ടു. ഇന്ത്യയും അത്തരം ഭീഷണികളിൽ നിന്ന് സ്വതന്ത്രമായിരുന്നില്ല. ഇന്തോ-പസഫിക് അതിർത്തിയിൽ ഉണ്ടായ തർക്കങ്ങൾ ഇന്ത്യൻ അതിർത്തികളിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചു. യൂറോപ്പിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും, ഇസ്രയേൽ-ഹമാസ് സംഘർഷം മിഡിൽ ഈസ്റ്റിൽ പിരിമുറുക്കം വർധിപ്പിക്കുകയും ചെയ്തു. മ്യാൻമാറിലെ ആഭ്യന്തര കലാപവും ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളും ഇന്ത്യയിലും അതിന്റെ അലയൊലികൾ തീർത്തു.
2024 ൽ ആഗോള തലത്തിൽ ഉയർന്ന വെല്ലുവിളികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇന്ത്യ 2025 ലേക്ക് പുതിയ തന്ത്രങ്ങൾ തയ്യാറാക്കേണ്ടതുണ്ട്. സങ്കീർണമായ ആഗോള രാഷ്ട്രീയ ഭൗമാന്തരീക്ഷത്തെ മറികടക്കാൻ തക്കവണ്ണം ശക്തമാണ് ഇന്ത്യയുടെ വിദേശ നയങ്ങൾ എന്ന് മുൻകാല അനുഭവങ്ങളിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം. ഇന്ത്യയുടെ വിദേശനയത്തിൻ്റെ ഒരു പ്രധാന വശം ഊർജ ഇറക്കുമതിയിലും പുനരുപയോഗ ഊർജ്ജോൽപ്പാദനത്തിലെ പങ്കാളിത്തവും അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക തന്ത്രമാണ്. ഈ സമീപനം ഊർജ മേഖലയിൽ സ്വയം പര്യാപ്തത നേടാൻ ഇന്ത്യയെ ഏറെ സഹായിക്കുന്നുണ്ട്.
Also Read : ചീഫ് സെക്രട്ടറിയുടെ ഡാൻസ് പാളി, ഐ.എ.എസുകാർക്കിടയിൽ കടുത്ത അതൃപ്തി
2025 ൽ ഇന്ത്യയുടെ വിദേശനയങ്ങളിൽ റഷ്യ, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളുമായുള്ള സഹകരണം നിർണായകമാകും. റഷ്യ-യുക്രെയ്ൻ സംഘർഷം, ദക്ഷിണേഷ്യയിലെ പ്രാദേശിക സംഘർഷങ്ങൾ, സ്വതന്ത്ര വ്യാപാര ബന്ധങ്ങൾ, ഊർജമേഖലയിലെ സ്ഥിരത തുടങ്ങിയ സാമ്പത്തിക പരിഗണനകൾ തുടങ്ങിയ സങ്കീർണ്ണമായ പ്രശ്നങ്ങളും രാജ്യത്തിന് കൈകാര്യം ചെയ്യേണ്ടതുണ്ട്.

ട്രംപിന്റെ തിരിച്ചു വരവും അനുബന്ധിച്ചുള്ള നയ പ്രഖ്യാപനങ്ങളും ഇന്ത്യയിൽ സമ്മിശ്ര പ്രതിഫലനമാണ് ഉണ്ടാക്കുന്നത്. എച്ച്1ബി വിസ നിർത്തലാക്കാനുള്ള ട്രംപിന്റെ തീരുമാനം നിരവധി ഇന്ത്യക്കാർക്ക് തിരിച്ചടിയാണ്. അതേസമയം അമേരിക്കയുടെ വ്യാപാര നയങ്ങൾ ഇന്ത്യയ്ക്ക് നേട്ടമാക്കി മാറ്റാൻ കഴിയും. ചൈനയെ പ്രതിരോധിക്കുക, ഇന്ത്യയെപ്പോലെ ജനാധിപത്യ സ്വഭാവമുള്ള രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുക, എന്നിങ്ങനെ രണ്ട് ലക്ഷ്യങ്ങളാണ് അമേരിക്കയ്ക്ക് ഉള്ളത്. എന്നാൽ വ്യാപാര നയങ്ങളിലുള്ള മാറ്റവും സഖ്യങ്ങളോടുള്ള സമീപനവും ജാഗ്രതയോടെ വേണം ഇന്ത്യ നോക്കി കാണാൻ. ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഉഭയകക്ഷി സമവായം നിലനിൽക്കുന്നുണ്ട്. ഈ മാറ്റങ്ങളൊക്കെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഇന്ത്യ തങ്ങളുടെ നയതന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടി വരും.
ജി.20 യിലെ ഇന്ത്യയുടെ സാന്നിധ്യം ഇന്ത്യൻ സഹകരണ നയത്തിന്റെ ഒരു സുപ്രധാന ഏടായിരുന്നു. മാനുഷിക കേന്ദ്രീകൃത ആഗോളവൽക്കരണത്തിൽ വേരൂന്നിയ ഇന്ത്യൻ നയങ്ങളും ആഗോള പൊതു നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ മതിപ്പ് വർധിപ്പിക്കുന്നു. ആഗോള സഹകരണത്തിനും കൂട്ടായ പുരോഗതിക്കും ഉള്ള പ്രതിബദ്ധതയുടെ തെളിവായിരുന്നു 2023-ലെ G20 യുടെ ഇന്ത്യയുടെ അധ്യക്ഷസ്ഥാനം.
Also Read : റഷ്യയെ തൊടുന്നവർ യുക്രെയ്നെ ഓർക്കണം, സെലൻസ്കിക്ക് മുന്നിൽ വഴികളെല്ലാം അടയുന്നു…
G20 നേതാക്കളുടെ പ്രഖ്യാപനം ശക്തവും സുസ്ഥിരവും സന്തുലിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പുരോഗതി ത്വരിതപ്പെടുത്തൽ, ഹരിത വികസനം പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ളവയ്ക്കാണ് മുൻഗണന നൽകിയത്. ആഗോള ക്ഷേമത്തോടുള്ള പ്രതിബദ്ധതയുടെ മറ്റൊരു ശ്രദ്ധേയമായ ഉദാഹരണമാണ് ഇന്ത്യയുടെ വാക്സിൻ നയതന്ത്രം. ആവശ്യമുള്ള രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകുന്നതിലൂടെ, ഉത്തരവാദിത്തമുള്ള ആഗോള പൗരനെന്ന നിലയിൽ ഇന്ത്യ അതിൻ്റെ പങ്ക് തെളിയിച്ചു. ഇന്ത്യയുടെ സമാധാനപരമായ നയ തന്ത്ര നിലപാടുകൾ മറ്റ് രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് ഒരു നേതൃസ്ഥാനം കൽപ്പിച്ച് നൽകും.

2024 ലെ ആഗോള സംഘർഷങ്ങൾ ഇന്ത്യയുടെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തി കാണിക്കുന്നവയാണ്. 81 ബില്യൺ എന്ന പ്രതിരോധ ബജറ്റ് ദേശീയ സുരക്ഷയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്. ആഗോള സമ്മർദ്ദങ്ങൾ വർധിക്കുന്നതിനിടയിലും ഇന്ത്യ അത്യാധുനിക സാങ്കേതിക വിദ്യകളുടെ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈ വരിക്കാൻ ശ്രമിക്കുകയാണ്. മാലിദ്വീപ് സമ്പദ് വ്യവസ്ഥയെ സാമ്പത്തിക പിൻതുണ നൽകി അവരെ പിണക്കാതെ നിർത്തുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഈ നയ തന്ത്ര സമീപനം സംഘർഷങ്ങൾ ഒഴിവാക്കാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്.
Also Read :പരസ്പരം വെട്ടിലാക്കി ട്രംപും ബൈഡനും, നാണംക്കെട്ട് അമേരിക്ക
മ്യാൻമാറിലെയും ബംഗ്ലാദേശിലെയും ആഭ്യന്തര പ്രശ്നങ്ങൾ, രാഷ്ട്രീയ അസ്ഥിരതകൾ ഇവയൊക്കെ ദക്ഷിണേന്ത്യയിൽ അസ്വസ്ഥകൾ സൃഷ്ടിച്ചപ്പോഴും മധ്യേഷ്യ ഇസ്രയേൽ-ഹമാസ് പോരാട്ടത്തിൽ കലങ്ങി മറിഞ്ഞപ്പോഴും ഇന്ത്യ സ്വീകരിച്ച വ്യക്തമായ നിലപാടുകൾ രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യൻ നയ തന്ത്രങ്ങളോട് മതിപ്പ് വർധിപ്പിക്കുന്നുണ്ട്. ആഗോള അസ്ഥിരതകൾക്കിടയിലും ഊർജ ഇറക്കുമതി, പുനരുപയോഗ ഊർജ പങ്കാളിത്തം വളർത്താനുമുള്ള സാമ്പത്തിക പ്രായോഗിക സമീപനങ്ങൾ ഇന്ത്യ സ്വീകരിച്ചു കഴിഞ്ഞു.

2025 ൽ ഭൗമ രാഷ്ട്രീയ സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്ന നയതന്ത്ര രീതികൾ തന്നെ തുടരുന്നതാവും നല്ലത്. നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വിശ്വസനീയമല്ലാത്ത രാജ്യങ്ങൾക്കൊപ്പം അമേരിക്കയെപ്പോലെ വിശ്വാസയോഗ്യമല്ലാത്ത രാജ്യങ്ങളുമായും സഹകരിക്കുന്നതും ഇന്ത്യക്ക് ഗുണം ചെയ്തേക്കും.
Also Read :വെടി നിർത്തൽ കരാറിൽ ഇസ്രയേൽ ചതികൾ
വൻശക്തികളുമായുള്ള സഹകരണം ഉറപ്പാക്കാൻ ഇന്ത്യ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടി വരും. സ്വന്തം താൽപര്യങ്ങൾ സംരക്ഷിച്ച് കൊണ്ട് അമേരിക്ക, ചൈന, റഷ്യ എന്നിവയുമായുള്ള ബന്ധം സന്തുലിതമാക്കേണ്ടതുണ്ട്. അയൽരാജ്യങ്ങളുമായുള്ള ബന്ധം സംഘർഷങ്ങളിലേക്ക് വഴിമാറാതെ കൈകാര്യം ചെയ്യുക എന്നതും 2025ൽ ഇന്ത്യയ്ക്ക് മുന്നിലുള്ള കടമ്പയാണ്. കാലാവസ്ഥാ വ്യതിയാനം, സൈബർ സുരക്ഷ, ആഗോള ആരോഗ്യം എന്നിവയുൾപ്പെടെ സങ്കീർണ്ണമായ ആഗോള ഭരണ പ്രശ്‌നങ്ങളും ഇന്ത്യക്ക് കൈ കാര്യം ചെയ്യേണ്ടി വരും. സുസ്ഥിരമായ വളർച്ച കൈവരിക്കുന്നതിന്, സാമ്പത്തിക അച്ചടക്കവും മനുഷ്യ മൂലധനത്തിലെ നിക്ഷേപവും ഉൾപ്പെടെ സമഗ്രമായ ഘടനാപരമായ പരിഷ്‌കാരങ്ങൾ ഇന്ത്യ നടപ്പാക്കേണ്ടതുണ്ട്.