ക്വാലാലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം. വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 13.2 ഓവറില്‍ 44 റൺസിന് പുറത്താക്കിയിരുന്നു. രണ്ട് വിക്കറ്റുമായി മലയാളി താരം വി ജെ ജോഷിത ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. പരുണിക സിസോഡിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 4.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ഗ്രൂപ്പ് എ യില്‍ ഇന്ത്യയുടെ ആദ്യ കളിയായിരുന്നു ഇന്നത്തേത്. വമ്പൻ ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനത്താണുള്ളത്. ആദ്യ മത്സരത്തില്‍ മലേഷ്യയെ തോല്‍പ്പിച്ച ശ്രീലങ്ക രണ്ടാം സ്ഥാനത്താണ്. 21ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ആതിഥേയരായ മലേഷ്യയെ നേരിടും.
കേവലം 26 പന്തുകൾ മാത്രമാണ് ഇന്ത്യയുടെ വിജയത്തിന് വേണ്ടി വന്നത്. ഗൊങ്കാദി തൃഷയുടെ (4) വിക്കറ്റ് ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാല്‍ കമാലിനി ഗുണലന്‍ (16), സനിക ചല്‍കെ (18) എന്നിവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സമാറ രാംനാഥിനെ (3) പുറത്താക്കി ജോഷിതയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ജോഷിത നല്‍കിയ തുടക്കം സിസോഡിയയും രണ്ട് വിക്കറ്റ് നേടിയ ആയുഷി ശുക്ലയും ഏറ്റെടുക്കുകയായിരുന്നു. രണ്ട് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങിയാണ് ജോഷിത രണ്ട് വിക്കറ്റെടുത്തത്.
Also Read: ‘കളിക്കാരനെ ഇല്ലാതാക്കാൻ എളുപ്പമാണ്, ഉണ്ടാക്കിയെടുക്കാനാണ് പ്രയാസം’; നടപടി സങ്കടകരമെന്ന് ശ്രീശാന്ത്
വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മലയാളിയായ ജോഷിതയെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയിരുന്നു. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആര്‍സിബി ജോഷിതയെ ടീമിലെത്തിച്ചിരിക്കുന്നത്. വയനാട്, കല്‍പറ്റ സ്വദേശിയായ ജോഷിത കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍നിന്നുള്ള താരമാണ്. മിന്നുമണി, സജന സജീവന്‍, സി എം സി നജ്ല എന്നിവര്‍ക്ക് ശേഷം അക്കാദമിയില്‍ നിന്ന് ശ്രദ്ധിക്കപ്പെടുന്ന പ്രകടനം നടത്തിയ താരമാണ് ജോഷിത. അണ്ടര്‍ 19 തലത്തില്‍ കേരളത്തെ നയിച്ചിരുന്ന താരം ഡല്‍ഹി ക്യാപിറ്റല്‍സിലെ നെറ്റ് ബോളര്‍ കൂടിയായിരുന്നു.