സുരക്ഷാ സംവിധാനത്തിൽ വിട്ടുവീഴ്ച്ച വേണ്ടിവന്നാൽ ഇന്ത്യ വിടും ; കേന്ദ്രനിയമത്തിനെതിരെ വാട്സാപ്പ്

സുരക്ഷാ സംവിധാനത്തിൽ വിട്ടുവീഴ്ച്ച വേണ്ടിവന്നാൽ ഇന്ത്യ വിടും ; കേന്ദ്രനിയമത്തിനെതിരെ വാട്സാപ്പ്

ന്യൂഡൽഹി: കോളുകൾക്കും മെസേജുകൾക്കും ഒരുക്കിയ സുരക്ഷാസംവിധാനമായ എൻക്രിപ്ഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്ന് വാട്സാപ്പ്. ഡൽഹി ഹൈകോടതിയിലാണ് വാട്സാപ്പ് നിലപാട് അറിയിച്ചത്. ഐ.ടി നിയമഭേദഗതിക്കെതിരെ വാട്സാപ്പും ഫേസ്ബുക്കും സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് മെസേജിങ് ആപ് നിലപാട് അറിയിച്ചത്.

മതിയായ കൂടിയാലോചനകളില്ലാതെയാണ് ഐ.ടി നിയമഭേദഗതി കൊണ്ടു വന്നതെന്ന് വാട്സാപ്പ് കോടതിയിൽ വ്യക്തമാക്കി. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് നിയമഭേദഗതിയെന്നും വാട്സാപ്പ് അറിയിച്ചു. ശക്തമായ സ്വകാര്യത സംവിധാനങ്ങൾ ​ഉള്ളതിനാലാണ് ഉപഭോക്താക്കൾ വാട്സാപ്പ് ഉപയോഗിക്കുന്നതെന്ന് കമ്പനിക്ക് വേണ്ട് ഹാജരായ തേജസ് കാരിയ പറഞ്ഞു.

പുതിയ ഐ.ടി നിയമഭേദഗതി ആർട്ടിക്കൾ 14,19,21 എന്നിവയുടെ ലംഘനമാണെന്നും വാട്സാപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ലോകത്ത് ഒരിടത്തും ഇത്തരം നിയമങ്ങൾ നിലനിൽക്കുന്നില്ല. എന്തിനാണ് വാട്സാപ്പിൽ ഏർപ്പെടുത്തിയ അധിക സുരക്ഷാ സംവിധാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതെന്ന് മനസിലാവുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

അതേസമയം, കേന്ദ്രസർക്കാർ വാട്സാപ്പിന്റെ ഹരജിയെ എതിർത്തു. ഐ.ടി നിയമഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ വ്യാജ സന്ദേശങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ കോടതിയിലെ നിലപാട്. വ്യാജ സന്ദേശങ്ങൾ പലപ്പോഴും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്നുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് എടുത്തു.

Top