ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തിയ, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രം നിരൂപക പ്രശംസയും സംസ്ഥാന പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ഒന്നാണ്. എന്നാൽ, ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനോട് തുടക്കത്തിൽ തനിക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നില്ലെന്നും, പലവിധ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചിട്ടും നടന്നില്ലെന്നും വെളിപ്പെടുത്തുകയാണ് നടി ഉർവശി.
ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ താൻ വേണ്ടെന്ന് തീരുമാനിച്ചിരുന്നതായി ഉർവശി പറയുന്നു. തുടർച്ചയായി 45 ദിവസത്തോളം വൈകാരിക തീവ്രതയുള്ള രംഗങ്ങളിൽ അഭിനയിക്കുന്നത് ശാരീരികമായും മാനസികമായും വലിയ പ്രയാസമുണ്ടാക്കുമെന്നതായിരുന്നു പ്രധാന കാരണം. അഭിനയത്തിൽ അമിതമായി ഗ്ലിസറിൻ ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്ത തനിക്ക്, സിനിമയിലുടനീളം ഇമോഷണൽ ആയി അഭിനയിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. ഒരുപാട് ഡാർക്ക് സിനിമകൾ തനിക്ക് താൽപ്പര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, ചിത്രത്തിന്റെ അണിയറപ്രവർത്തകർ നാല് വർഷത്തോളമായി തന്നെ സമീപിച്ചുകൊണ്ടേയിരുന്നു. അവസാനം ഒഴിവാക്കാൻ എന്തൊക്കെ മാർഗങ്ങൾ ഉണ്ടോ അതെല്ലാം താൻ പരീക്ഷിച്ചു. ആദ്യം ഡേറ്റ് ഇല്ല എന്ന് പറഞ്ഞപ്പോൾ എപ്പോൾ ഡേറ്റ് ഉണ്ടോ അപ്പോൾ ചിത്രീകരിച്ചാൽ മതിയെന്ന് അവർ മറുപടി നൽകി. ചില സീനുകൾ ഇഷ്ടമായില്ലെന്ന് പറഞ്ഞപ്പോൾ എവിടെയാണ് മാറ്റം വരുത്തേണ്ടതെന്ന് അവർ ചോദിച്ചു. അവസാനം ഒഴിവാക്കാൻ വേണ്ടി വളരെ വലിയൊരു തുക പ്രതിഫലമായി ചോദിച്ചു. സാധാരണയായി ഇത്രയും പ്രതിഫലം കേൾക്കുമ്പോൾ സംവിധായകർ പിന്മാറാറാണ് പതിവ്. എന്നാൽ അതും സമ്മതിച്ചതോടെ താൻ പെട്ടുപോയി. അങ്ങനെ നിവർത്തിയില്ലാതെയാണ് ഒടുവിൽ ‘ഉള്ളൊഴുക്ക്’ ചെയ്യാൻ താൻ തീരുമാനിച്ചതെന്ന് ഉർവശി പറഞ്ഞു.






