വിമർശകരുടെ പരിഹാസങ്ങളെ തന്റെ വിജയഗാഥയാക്കി മാറ്റിയ കഥ പങ്കുവെച്ച് പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ. ഷോർട്ട് പിച്ച് പന്തുകളെ നേരിടാനുള്ള തന്റെ ബലഹീനതയെക്കുറിച്ച് പരിഹസിച്ചവർക്കുള്ള മറുപടി മൈതാനത്ത് നൽകിയതിന് പിന്നിലെ കഠിനാധ്വാനം ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. ലോകോത്തര പേസർ ജസ്പ്രീത് ബുംറയെ പോലും സിക്സറിന് പറത്തിക്കൊണ്ട് തന്റെ മാറ്റം അയ്യർ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു.
“ചില പന്തുകൾ നേരിടാൻ എനിക്ക് കഴിയില്ലെന്നും ബൗൺസറുകൾ എന്റെ ബലഹീനതയാണെന്നും പലരും പറയുന്നത് കേട്ടിട്ടുണ്ട്. അസാധ്യമെന്ന് കേൾക്കുന്നത് എനിക്ക് ഇഷ്ടമല്ല. ആ പരിഹാസങ്ങളാണ് എന്നെ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചത്,” അയ്യർ പറഞ്ഞു. മുൻപ് ഷോർട്ട് ബോളുകളിൽ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്ന താൻ ഇപ്പോൾ അത്തരം പന്തുകളെ സിക്സറിന് തൂക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
നടുവിനേറ്റ ഗുരുതരമായ പരിക്കിന് ശേഷം കരിയർ അവസാനിച്ചെന്ന് കരുതിയവർക്കും അയ്യർ മറുപടി നൽകി. ഓരോ പരിശീലന സെഷനിലും ഏകദേശം 300-ലധികം പന്തുകൾ നേരിട്ടാണ് താൻ ഫോം നിലനിർത്തുന്നത്. വെറും സൈഡ് ആം ത്രോകൾക്ക് പകരം യഥാർത്ഥ ബൗളർമാരെ നേരിട്ടാണ് താളം കണ്ടെത്തുന്നത്. വിരാട് കോലി, രോഹിത് ശർമ്മ എന്നിവരുടെ ബാറ്റിംഗ് ശൈലി നിരീക്ഷിക്കുന്നത് തന്നെ സഹായിക്കുന്നുണ്ടെന്നും പ്രവീൺ ആംറെ, അഭിഷേക് നായർ എന്നിവരുടെ പിന്തുണ വലുതാണെന്നും അദ്ദേഹം പറഞ്ഞു.






