സൗദി അറേബ്യയിൽ സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാർഹിക വിസ) സ്പോൺസർഷിപ്പ് മാറ്റാൻ അനുമതി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കൃത്യമായ വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളിൽ നിന്നും ഗാർഹിക വിസയിലേക്കുള്ള ഈ മാറ്റം അനുവദിക്കുന്നത്.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിക്ക് സാധുതയുള്ള വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം. കൂടാതെ സൗദിവത്കരിച്ച തസ്തികകളിലോ, ഉയർന്ന വിദഗ്ധ തസ്തികകളിലോ ഉള്ളവർക്ക് ഈ മാറ്റത്തിന് അർഹതയുണ്ടായിരിക്കില്ല. ചേംബർ ഓഫ് കൊമേഴ്സ് സാക്ഷ്യപ്പെടുത്തിയ വിടുതൽ കത്ത്, പുതിയ തൊഴിലുടമയുടെ ശമ്പള സർട്ടിഫിക്കറ്റ്, തൊഴിലാളിയുടെ ഇഖാമ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം പി.ഡി.എഫ് അല്ലെങ്കിൽ ഇമേജ് ഫോർമാറ്റുകളിൽ നിർബന്ധമായും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
Also Read: വീടുനിർമിക്കുന്നവർക്ക് ഉടമസ്ഥാവകാശം! റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ നയവുമായി സൗദി
ഗാർഹിക തൊഴിലാളികളുടെ വേതന സംരക്ഷണ പദ്ധതി ഉറപ്പാക്കുന്നതിനും തൊഴിൽ രംഗത്ത് സുതാര്യത വർദ്ധിപ്പിക്കുന്നതിനുമാണ് മന്ത്രാലയം ഈ സേവനം ആരംഭിച്ചിരിക്കുന്നത്. അതേസമയം, നിശ്ചിത പരിധിയിൽ കൂടുതൽ (സൗദി പൗരന്മാർക്ക് നാലിൽ കൂടുതൽ, പ്രവാസികൾക്ക് രണ്ടിൽ കൂടുതൽ) ഗാർഹിക തൊഴിലാളികളെ വെക്കുന്നവർ അധികമുള്ള ഓരോ തൊഴിലാളിക്കും വാർഷിക ഫീസായി 9,600 റിയാൽ അടയ്ക്കണമെന്നും, എന്നാൽ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള മാനുഷിക കേസുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.






