ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരി വേട്ട; 173 കിലോ മയക്കുമരുന്ന് പിടികൂടി

ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരി വേട്ട; 173 കിലോ മയക്കുമരുന്ന് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരി വേട്ട. 173 കിലോ മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍. മത്സ്യ ബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ടിലായിരുന്നു ലഹരി കടത്തിയത്. കോസ്റ്റ് ഗാര്‍ഡും ഭീകര വിരുദ്ധ സേനയും എന്‍ സി ബിയും സംയുക്തമായായിരുന്നു ദൗത്യം. ഇന്നലെ 600 കോടിയുടെ ലഹരിയുമായി പാക് ബോട്ട് പിടികൂടിയിരുന്നു. 600 കോടിരൂപയോളം വിലമതിക്കുന്ന ഏകദേശം 86 കിലോഗ്രാം മയക്കുമരുന്ന് പാകിസ്ഥാനി ബോട്ടില്‍നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ആണ് ഇന്നലെ പിടിച്ചെടുത്തത്.

ബോട്ടില്‍ നിന്ന് 14 പേരെയും പിടികൂടാനായി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ചേര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയായിരുന്നു. കഴിഞ്ഞ മാസം ഗുജറാത്തിലെ പോര്‍ബന്തര്‍ തീരം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടിയിരുന്നു. കോസ്റ്റ് ഗാര്‍ഡും എന്‍സിബിയും നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി പാകിസ്ഥാനി ബോട്ട് വഴിയുള്ള ലഹരിക്കടത്ത് കണ്ടെത്തിയത്. ആറ് പാക്കിസ്ഥാന്‍ സ്വദേശികളെയും അറസ്റ്റ് ചെയ്തു. ഫെബ്രുവരി അവസാനം ബോട്ടുമാര്‍ഗം കടത്താന്‍ ശ്രമിച്ച 1000 കോടി രൂപ വിലവരുന്ന ലഹരിമരുന്നും പിടിച്ചെടുത്തിരുന്നു.

ഇറാന്‍, പാക്കിസ്ഥാന്‍ പൗരന്മാരായ അഞ്ച് പേരാണ് അന്ന് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് വീണ്ടും ലഹരിക്കടത്ത് പിടികൂടുന്നത്. അറബിക്കടലില്‍ പോര്‍ബന്തര്‍ തീരത്തിന് 350 കിലോമീറ്റര്‍ അകലെയായിരുന്നു കോസ്റ്റഗാര്‍ഡ് കപ്പലുകളും ഗ്രോണിയര്‍ വിമാനങ്ങളും പങ്കെടുത്ത ഓപ്പറേഷന്‍ നടന്നത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന എന്നിവയും കോസ്റ്റ്ഗാര്‍ഡിനൊപ്പം മയക്കുമരുന്ന് വേട്ടയില്‍ പങ്കെടുത്തു.

Top