അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ഇറാനിലേക്ക് നീങ്ങുമ്പോൾ യെമനിലെ ഹൂതികൾ ചെങ്കടലിൽ പുതിയ പോർമുഖമാണ് തുറന്നിരിക്കുന്നത്. ഈ വിമാന വാഹിനി കപ്പൽ മാത്രമല്ല, അതിനൊപ്പം സഞ്ചരിക്കുന്ന കപ്പൽ വ്യൂഹത്തെയും ഹൂതികൾ ആക്രമിക്കുമെന്ന മുന്നറിയിപ്പാണ്, അമേരിക്കൻ രഹസ്യാനേഷണ ഏജൻസികൾ തന്നെ, പ്രതിരോധ ആസ്ഥാനമായ പെന്റഗണിന് നൽകിയിരിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഹൂതികൾ അവസരം കാത്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
ഇസ്രയേൽ അനുകൂല കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണം നടത്തി പരിചയമുള്ള ഹൂതികൾ, കടലിലെ അപകടകാരികളാണ്. ഇറാനാണ് ഇവർക്ക് ആവശ്യമായുള്ള സകല ആയുധങ്ങളും നൽകി വരുന്നത്. പലവട്ടം ഹൂതികളുടെ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും ആക്രമണങ്ങൾ നാത്തിയിട്ടുണ്ടെങ്കിലും, ഇപ്പോഴും അവരുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇതു തന്നെയാണ് അമേരിക്കയുടെ ചങ്കിടിപ്പും വർദ്ധിപ്പിക്കുന്നത്.
യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം ശക്തമാക്കുന്നതിനിടയിൽ, മാസങ്ങൾക്ക് മുൻപ്, അമേരിക്കൻ കപ്പലുകൾക്ക് നേരെ 72 മണിക്കൂറിനിടെ നാലാം തവണയാണ് ഹൂതികൾ ആക്രമണം നടത്തിയിരുന്നത്. ഇതിൽ യു.എസ്.എസ് ഹാരി ട്രൂമാൻ എയർക്രാഫ്റ്റ് കാരിയറും ആക്രമിക്കപ്പെട്ടിരുന്നു.
ഹൂതി ആക്രമണത്തിൽ നിരവധി മിസൈലുകളും ഡ്രോണുകളും പങ്കെടുത്തുവെന്നാണ് ഹൂതി സൈനിക വക്താവ് യാഹ്യ സാരീ അന്ന് വ്യക്തമാക്കിയിരുന്നത്.
Also Read: ഇറാൻ തൊടുക്കുന്നത് മിസൈലല്ല, അമേരിക്കൻ അഹങ്കാരത്തിനുള്ള കരണത്തടി! പേർഷ്യൻകരുത്തിൽ ട്രംപ് വിറയ്ക്കും…
ഇതേ ടീം തന്നെയാണ് ഇപ്പോൾ ഇറാനിൽ നിന്നും ഇറക്കുമതി ചെയ്ത ആയുധങ്ങൾ ചെങ്കടലിലെ തന്ത്ര പ്രധാനമായ ഭാഗങ്ങളിൽ വിന്യസിച്ച് അമേരിക്കൻ വിമാന വാഹിനി കപ്പലിനെ ടാർഗറ്റ് ചെയ്ത് നിൽക്കുന്നത്. ഒരു നിർദ്ദേശം ലഭിച്ചാൽ ഉടൻ അമേരിക്കൻ യുദ്ധകപ്പലുകളെ കൂട്ടത്തോടെ കടലിൽ മുക്കുമെന്നാണ് ഹൂതികൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതായത്, ഇറാനെ ആക്രമിച്ചാൽ ഇറാൻ സൈന്യത്തിൻ്റെ തിരിച്ചടി മാത്രമല്ല, ഹൂതികളുടെ തിരിച്ചടിയും ഇനി അമേരിക്കൻ സൈന്യം നേരിടേണ്ടി വരുമെന്നത് വ്യക്തം.
ഹൂതികൾ ഇപ്പോൾ പുറത്തിറക്കിയ ഒരു ചെറിയ വീഡിയോയിൽ, മുമ്പ് അവർ ആക്രമിച്ച് കടലിൽ മുക്കിയ ഒരു കപ്പലിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾക്ക് ഒപ്പം “ഉടൻ” എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. ചെങ്കിടലിൽ ഇതുവരെ 100-ലധികം കപ്പലുകൾ ആക്രമിച്ച ഹൂതികൾ, ഇപ്പോൾ നൽകിയിരിക്കുന്ന ഈ മുന്നറിയിപ്പ് അമേരിക്കൻ സൈന്യത്തിനുള്ളതാണ്.
ഇനി ഇറാൻ്റെ തയ്യാറെടുപ്പുകൾ പരിശോധിക്കാം
ഇറാൻ്റെ കപ്പൽവേധ ആയുധശേഖരത്തിലെ ഏറ്റവും കരുത്തനായ സാന്നിധ്യമാണ് ‘ഖാലിജ് ഫാർസ്’ അഥവാ പേർഷ്യൻ ഗൾഫ് മിസൈൽ. 300 കിലോമീറ്റർ ദൂരപരിധിയുള്ള ഈ ബാലിസ്റ്റിക് മിസൈൽ ഒരു ശരാശരി ആയുധമല്ല. മാക് 3 മുതൽ മാക് 4 വരെയുള്ള സൂപ്പർസോണിക് വേഗതയിൽ അന്തരീക്ഷത്തിലൂടെ പാഞ്ഞടുക്കുന്ന ഈ മിസൈലിനെ തടയുക എന്നത് ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങൾക്ക് പോലും അസാധ്യമാണ്. ഖര ഇന്ധനം ഉപയോഗിക്കുന്ന ഈ മിസൈൽ 650 കിലോഗ്രാം ഭാരമുള്ള മാരകമായ വാർഹെഡ് ആണ് വഹിക്കുന്നത്. അതായത്, ഇതിൻ്റെ ഒരു പ്രഹരം ഏറ്റാൽ ഏറ്റവും വലിയ യുദ്ധക്കപ്പലുകൾ പോലും കടലിൻ്റെ അടിത്തട്ടിലേക്ക് ആഴ്ന്നുപോകാൻ അധിക സമയം വേണ്ടിവരില്ല. അമേരിക്കൻ അഹന്തയ്ക്ക് ആകാശത്ത് നിന്ന് ഇറാൻ നൽകുന്ന കനത്ത മറുപടിയാണിത്.
കടലിലെ ചലിക്കുന്ന ലക്ഷ്യങ്ങളെ വേട്ടയാടാൻ ഇറാൻ വികസിപ്പിച്ചെടുത്ത മറ്റൊരു വിസ്മയമാണ് ‘സോൾഫാഗർ ബാസിർ. 700 കിലോമീറ്റർ ദൂരപരിധിയിലുള്ള ഇരയെപ്പോലും കൃത്യതയോടെ കണ്ടെത്താൻ ഇതിന് സാധിക്കും. ഒപ്റ്റിക്കൽ സീക്കർ ഹെഡ് ഘടിപ്പിച്ചിട്ടുള്ളതിനാൽ, മാറിക്കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളെ പിന്തുടർന്ന് ആക്രമിക്കാൻ ഈ ബാലിസ്റ്റിക് മിസൈലിന് പ്രത്യേക കഴിവുണ്ട്. അമേരിക്കൻ റഡാറുകൾക്ക് പിടികൊടുക്കാത്ത വിധം മൊബൈൽ ലോഞ്ച് സിസ്റ്റത്തിലൂടെ എവിടെ നിന്ന് വേണമെങ്കിലും ഇത് തൊടുത്തുവിടാം. ശത്രു ഒരു മിസൈൽ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഇടത്തുനിന്നല്ല, മറിച്ച് അവർ ചിന്തിക്കാത്ത കോണുകളിൽ നിന്നാകും സോൾഫാഗർ ബാസിർ അതിൻ്റെ സംഹാരതാണ്ഡവം ആരംഭിക്കുക.
പേർഷ്യൻ കടലിടുക്കിന് അപ്പുറത്തേക്ക് പോയി ശത്രുവിനെ തകർക്കണമെങ്കിൽ ഇറാൻ പ്രയോഗിക്കുന്നത് ‘അബു മഹ്ദി’ എന്ന ക്രൂയിസ് മിസൈലിനെയാണ്. 1,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ മിസൈൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ കൃത്രിമ ബുദ്ധി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സമുദ്രോപരിതലത്തിന് തൊട്ടുമുകളിലൂടെ, റഡാർ തരംഗങ്ങൾക്ക് താഴെയായി ഒളിഞ്ഞു പറക്കുന്ന ഈ മിസൈൽ ശത്രുവിൻ്റെ കപ്പലിന് തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് തിരിച്ചറിയപ്പെടുക. വിമാനവാഹിനിക്കപ്പലുകളെ പോലും വിറപ്പിക്കുന്ന ഈ കരുത്ത് ഇറാന് ഹോർമുസ് കടലിടുക്കിന് പുറത്തും വ്യക്തമായ മേധാവിത്വം നൽകുന്നു.
ഇറാൻ്റെ തീരദേശ പ്രതിരോധത്തിൻ്റെ നട്ടെല്ല് ‘നൂർ’, ‘ഖാദർ’ എന്നീ മിസൈലുകളാണ്. യഥാക്രമം 120 കിലോമീറ്ററും 300 കിലോമീറ്ററും ദൂരപരിധിയുള്ള ഇവ ട്രക്കുകളിലോ ചെറിയ നാവിക കപ്പലുകളിലോ വിന്യസിച്ചിരിക്കുന്നു. എന്നാൽ ഇതിനേക്കാൾ ഭീകരമായത് ഇറാൻ്റെ ‘സ്വോം അറ്റാക്ക്’ തന്ത്രമാണ്. ചെറിയ സ്പീഡ് ബോട്ടുകളിൽ ഹ്രസ്വദൂര മിസൈലുകൾ ഘടിപ്പിച്ച് ഒരേസമയം നൂറുകണക്കിന് ദിശകളിൽ നിന്ന് വലിയ യുദ്ധക്കപ്പലുകളെ വളയുന്ന രീതിയാണിത്. ഒരു കൂറ്റൻ ആനയെ ഈച്ചക്കൂട്ടം ആക്രമിക്കുന്നത് പോലെ, അമേരിക്കൻ വിമാനവാഹിനികളുടെ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ഇറാൻ്റെ ഈ കുഞ്ഞൻ ബോട്ടുകൾക്ക് സാധിക്കും. പണം വാരിയെറിഞ്ഞുണ്ടാക്കിയ അമേരിക്കൻ സാങ്കേതിക വിദ്യകൾക്ക് മുന്നിൽ ഇറാൻ്റെ ഈ വേഗതയും ആത്മസമർപ്പണവും വലിയൊരു വെല്ലുവിളി തന്നെയാണ്.
അമേരിക്കൻ സൈനികർ സുരക്ഷിതമായ കവചങ്ങൾക്കുള്ളിലിരുന്ന് യുദ്ധം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, ഇറാനിയൻ നാവികർ മരണത്തെ മുഖാമുഖം കാണാൻ തയ്യാറുള്ളവരാണ് എന്നുള്ളതാണ് യാഥാർത്ഥ്യം. ഭൗതികശാസ്ത്രവും യുദ്ധതന്ത്രവും സമന്വയിപ്പിച്ചുകൊണ്ട് ഇറാൻ ഒരുക്കിയിരിക്കുന്ന ഈ ആയുധശേഖരം കേവലം പദർശനത്തിനുള്ളതല്ല. ഖാലിജ് ഫാർസ് പോലെയുള്ള മിസൈലുകൾ കപ്പലുകളുടെ ഹള്ളുകൾ തുളച്ചുകയറാൻ ഉയർന്ന ഗതികോർജ്ജം ഉപയോഗിക്കുമ്പോൾ, ഖാദർ പോലുള്ളവ ചക്രവാളത്തിന് താഴെ മറഞ്ഞുനിന്ന് സാങ്കേതിക വിദ്യകൊണ്ട് ശത്രുവിനെ ഞെട്ടിക്കുന്നു. ഹോർമുസ് കടലിടുക്കിലെ ഓരോ കോണും ഈ മിസൈൽ ലോഞ്ചറുകളുടെ കാവലിലാണ്. ലോകത്തെ കാണിക്കാൻ വേണ്ടി അമേരിക്ക ആയുധങ്ങൾ നിരത്തുമ്പോൾ, എത്രയൊക്കെ വെട്ടിവീഴ്ത്തിയാലും വീണ്ടും കിളിർക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് യുദ്ധത്തെ സമീപിക്കുന്നതും ആയുധങ്ങളിൽ തൊടുന്നതും. ഇവിടെ നമ്മൾ ഓർക്കേണ്ടത് ചരിത്രമാണ്, ഒരുപക്ഷെ വലിയ യുദ്ധപ്പടക്കോ, അത്യാധുനിക ആയുധങ്ങൾക്കോ തടുക്കാൻ എത്രയോ വലുത് മറുവശത്ത് നിൽക്കുന്ന ജനതയുടെ പോരാട്ടവീര്യം തന്നെയാണ് എന്നതിൽ സംശയമില്ല.
Express View
വീഡിയോ കാണാം…






