തിരുവനന്തപുരം: വയനാട്, കാസർഗോഡ് ജില്ലകളിലെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ, ഈ മെഡിക്കൽ കോളേജുകളിൽ 50 വീതം എം.ബി.ബി.എസ്. സീറ്റുകൾക്ക് അനുമതിയായി. എൻ.എം.സി.യുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നാല് മെഡിക്കൽ കോളേജുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഈ അധ്യയന വർഷം തന്നെ പ്രവേശനം ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
വയനാട് മെഡിക്കൽ കോളേജ്
45 കോടി രൂപ ചെലവിൽ മൾട്ടി പർപ്പസ് ബ്ലോക്ക് നിർമ്മിച്ചു.
60 സീറ്റുകളുള്ള നഴ്‌സിംഗ് കോളേജ് പ്രവർത്തനം ആരംഭിച്ചു.
മെഡിക്കൽ കോളേജിനായി 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങൾ നടത്തി.
8.23 കോടി രൂപ വിനിയോഗിച്ച് കാത്ത് ലാബ് നിർമ്മാണം പൂർത്തിയാക്കി ആഞ്ജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ചികിത്സകൾ ആരംഭിച്ചു.
സംസ്ഥാനത്ത് ആദ്യമായി സിക്കിൾ സെൽ യൂണിറ്റ് സ്ഥാപിച്ചു.
Also Read: പാലക്കാട് വയോധികൻ വീട്ടിൽ മരിച്ച നിലയിൽ
ജില്ലയിൽ ആദ്യമായി അരിവാൾ കോശ രോഗിയിൽ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി.
മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയും ആരംഭിച്ചു.
ഇ-ഹെൽത്ത്, ഇ-ഓഫീസ് സംവിധാനങ്ങൾ നടപ്പാക്കി.
70 ലക്ഷം രൂപ ചെലവിൽ സ്കിൽ ലാബ് സജ്ജീകരിച്ചു.
കാസർഗോഡ് മെഡിക്കൽ കോളേജ്
കിഫ്ബി ഫണ്ടിൽ നിന്ന് 160 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
അക്കാദമിക് ബ്ലോക്കിന്റെയും ആശുപത്രി ബ്ലോക്കിന്റെയും നിർമ്മാണം പുരോഗമിക്കുന്നു.
60 സീറ്റുകളോടെ നഴ്‌സിംഗ് കോളേജ് തുടങ്ങി.
29 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഹോസ്റ്റലിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
വിവിധ വിഭാഗങ്ങളിലായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി.
ന്യൂറോളജി, നെഫ്രോളജി, പീഡിയാട്രിക്‌സ് ഉൾപ്പെടെയുള്ള ഒ.പി. വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു.
ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങൾ ലഭ്യമാണ്.
റേഡിയോളജി സേവനങ്ങൾക്ക് അംഗീകാരം ലഭിച്ചു.






