ഗാസിയാബാദ്: നഗരത്തിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഗാസിയാബാദിലെ സ്കൂളുകൾക്ക് ജൂലൈ 9- ന് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും അവധി നൽകിയിരിക്കുന്നത്. കനത്ത മഴയും വെള്ളക്കെട്ടും മൂലം ഉണ്ടായേക്കാവുന്ന യാത്രാ ദുരിതങ്ങൾ ഒഴിവാക്കാനാണ് അധികൃതരുടെ നടപടി.
ഗാസിയാബാദിന് പുറമെ മഥുര, ഹാത്രാസ് തുടങ്ങിയ ജില്ലകളിലും എട്ടാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് ജൂലൈ 9- ന് അവധി നൽകിയിട്ടുണ്ട്. സ്കൂളുകൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകൾക്കായി രക്ഷിതാക്കളും വിദ്യാർത്ഥികളും ഔദ്യോഗിക വാർത്തകൾ ശ്രദ്ധിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
Also Read:അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള; അവിനാഷ് ശുക്ല ഒന്നാംപ്രതി, അന്വേഷണം ശക്തമാക്കി എസ്.ഐ.ടി
ശക്തമായ മഴ തുടരുമെന്ന് ഐഎംഡി
ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ 71 ജില്ലകളിൽ മഴ രേഖപ്പെടുത്തിയത് മൺസൂൺ ശക്തിപ്രാപിച്ചുവെന്നതിന്റെ സൂചനയാണ്. നോയിഡ (ഗൗതം ബുദ്ധ നഗർ), മീററ്റ്, ഹാപുർ, ബുലന്ദ്ഷഹർ, മുസാഫർനഗർ തുടങ്ങിയ ജില്ലകളിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ മൺസൂൺ പ്രവർത്തനം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ കാലാവസ്ഥാ സാഹചര്യം അധികൃതർ നിരീക്ഷിച്ചുവരികയാണ്. കനത്ത മഴയെത്തുടർന്ന് ഡൽഹി-എൻസിആർ മേഖലകളിലും അതീവ ജാഗ്രത തുടരുകയാണ്.






