മസ്‌കറ്റ്: ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് വാദികളും അരുവികളും കവിഞ്ഞൊഴുകിയതോടെ പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. മഹ്ദാ വിലായത്തിലെ അൽ റൗദ, അൽ ജുവൈഫ്, അൽ ഖദ്‌റാ, അൽ ഖത്വ എന്നീ പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തോടുകൂടിയ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. അൽ ഖത്വ, അൽ ജുവൈഫ് വാദികളിലൂടെ കുത്തിയൊലിച്ചെത്തിയ വെള്ളം കാരണം മഹ്ദാ-ഹുമൈദ റോഡിലെ ഗതാഗതം താൽക്കാലികമായി നിശ്ചലമായി.
അൽ ഹരീം, സുകൂദി വാദികളിലും സമീപത്തെ ചെറുചാലുകളിലും വൻ മഴവെള്ളപ്പാച്ചിലാണ് അനുഭവപ്പെടുന്നത്. വെള്ളക്കെട്ടുള്ള റോഡുകളും കവിഞ്ഞൊഴുകുന്ന വാദികളും മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഓഗസ്റ്റ് 2, 3 തീയതികളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ ഹംറ വിലായത്തിലാണെന്ന് കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ മറ്റ് വിവിധ വിലായത്തുകളിലും വ്യത്യസ്ത അളവിൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.






