ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തുപോയിരുന്നു. ആദ്യ ഇന്നിങ്‌സിനിടെ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മൈതാനം വിടുകയായിരുന്നു. ഇപ്പോഴിതാ പന്തിന്റെ പരിക്കിനെ കുറിച്ചുള്ള അപ്‌ഡേഷന്‍ നല്‍കുകയാണ് ഇന്ത്യന്‍ താരം സായ് സുദര്‍ശന്‍.
പന്ത് സ്‌കാനിങ്ങിന് വിധേയനാകുമെന്നാണ് സായ് സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഉടന്‍ സുഖം പ്രാപിക്കുമെന്ന് യുവതാരം പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും ടെസ്റ്റ് മത്സരത്തിന്റെ ശേഷിക്കുന്ന സമയത്ത് പന്തിന് കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ അധിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനളിൽ സ്ഥാനം പിടിച്ച് ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്മുഖ്
‘അദ്ദേഹത്തിന് വളരെയധികം വേദന അനുഭവപ്പെട്ടിട്ടുണ്ട്. അദ്ദേഹം സ്‌കാനിംഗിന് വിധേയനായിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയാന്‍ കഴിയും. പന്തിന്റെ അഭാവം വലിയ നഷ്ടമായിരിക്കും. ബാറ്റുചെയ്യാന്‍ തിരിച്ചുവന്നില്ലെങ്കില്‍ തീര്‍ച്ചയായും അതിന്റെ അനന്തരഫലങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ ക്രീസിലുള്ള ബാറ്റര്‍മാരും നന്നായി കളിക്കുന്നുണ്ട്. പന്തിന്റെ അഭാവം മറയ്ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കും’, സായ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.











