കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഹരിയാനക്കെതിരെ മുംബൈക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 315 നെതിരെ ഹരിയാന 301ന് എല്ലാവരും പുറത്താവുകയായിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ചിന് 263 എന്ന നിലയിലായിരുന്നു ഹരിയാന. മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് 52 റണ്‍സ് മാത്രം പിറകില്‍. എന്നാല്‍ 38 റണ്‍സിനിടെ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ കൂടി ഹരിയാനയ്ക്ക് നഷ്ടമായി. ആറ് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ ഠാക്കൂറാണ് മുംബൈയെ തകര്‍ത്തത്.
ഇന്ന് രോഹിത് പ്രമോദ് ശര്‍മയുടെ (32) വിക്കറ്റാണ് ഹരിയാനയ്ക്ക് ആദ്യം നഷ്ടമാകുന്നത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാനാവാതെ രോഹിത് മടങ്ങി. പിന്നാലെ ജയന്ത് യാദവും പവലിയനില്‍ തിരിച്ചെത്തി. 26 പന്തില്‍ 13 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇരുവരേയും ഷാര്‍ദുല്‍ ഠാക്കൂര്‍ തന്നെയാണ് മടക്കിയത്. ഇതോടെ ഏഴിന് 284 എന്ന നിലയിലായി ഹരിയാന. സ്‌കോര്‍ 285ല്‍ നില്‍ക്കെ അനുജ് തക്രാളിനേയും (12) ഷാര്‍ദുല്‍ തിരിച്ചയച്ചു. അവസാനമായി അജിത് ചാഹലിനെ കൂടി മടക്കി ഷാര്‍ദൂല്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ന് ഹരിയാനയ്ക്ക് നഷ്ടമായ അഞ്ച് വിക്കറ്റുകളും നേടിയത് ഷാര്‍ദുലാണ്.
Also Read: പന്ത് ലക്ഷ്യം തെറ്റി ബൗണ്ടറിയിലേക്ക്; ഹർഷിത് റാണയെ നിർത്തിപ്പൊരിച്ച് രോഹിത്
136 റണ്‍സെടുത്ത അങ്കിത് കുമാര്‍ മാത്രമാണ് ഹരിയാന നിരയില്‍ തിളങ്ങിയത്. ലക്ഷ്യ ദലാല്‍ (34), യഷ് വര്‍ധന്‍ ദലാല്‍ (36), ഹിമാന്‍ഷു റാണ (3), നിഷാന്ത് സിന്ധു (20) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ, വാലറ്റക്കാരായ ഷംസ് മുലാനി (91), തനുഷ് കൊട്ടിയാന്‍ (97) എന്നിവരുടെ ഇന്നിംഗ്‌സാണ് മുംബൈയെ ഒന്നാം ഇന്നിംഗ്‌സില്‍ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ ഏഴിന് 113 എന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ മുലാനി – തനുഷ് സഖ്യം 165 റണ്‍സ് കൂട്ടിചേര്‍ത്ത്, മുംബൈയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ആയുഷ് മാത്രെ (0), ആകാശ് ആനന്ദ് (10), സിദ്ധേഷ് ലാഡ് (4), അജിന്‍ക്യ രഹാനെ (31), സൂര്യകുമാര്‍ യാദവ് (9), ശിവം ദുബെ (28), ഷാര്‍ദുല്‍ (15), റോയ്‌സ്റ്റണ്‍ ഡയര്‍ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മോഹിത് അവാസ്തി (18) പുറത്താവാതെ നിന്നു. സുമിത് കുമാര്‍, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച മുംബൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 106 റണ്‍സെടുത്തിട്ടുണ്ട്. രഹാനെ (15), സൂര്യകുമാര്‍ (7) എന്നിവരാണ് ക്രീസില്‍. ആയുഷ് മാത്രെ (31), ആകാശ് (10), സിദ്ധേഷ് ലാഡ് (43) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ 126 റണ്‍സ് ലീഡായി മുംബൈക്ക്.