ഇസ്രായേല്‍ സൈനികരെ തുരങ്കക്കെണിയില്‍ വീഴ്ത്തി ഹമാസ്; നിരവധി സൈനികരെ കൊന്നു, കുറേപേരെ തടവിലാക്കി

ഇസ്രായേല്‍ സൈനികരെ തുരങ്കക്കെണിയില്‍ വീഴ്ത്തി ഹമാസ്; നിരവധി സൈനികരെ കൊന്നു, കുറേപേരെ തടവിലാക്കി

ഗസസിറ്റി: ഇസ്രായേല്‍ സൈനികരെ തുരങ്കക്കെണിയില്‍ വീഴ്ത്തി ഹമാസിന്റെ സൈനിക വിഭാഗം അല്‍ഖസാം ബ്രിഗേഡ്. നിരവധി സൈനികരെ പോരാളികള്‍ കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചു. അനവധി സൈനികരെ പരുക്കേല്‍പിക്കുകയും തടവിലാക്കുകയും ചെയ്തിട്ടുണ്ട്. അല്‍ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജബാലിയയിലെ ടണലില്‍ നിന്ന് ഇസ്രോയേല്‍ സൈനികരെ പിടികൂടുന്ന ദൃശ്യവും ഹമാസ് പുറത്തുവിട്ടു. അതേസമയം വാര്‍ത്ത നിഷേധിച്ച് ഇസ്രായേല്‍ രംഗത്ത് എത്തി.

വടക്കന്‍ ഗസ മുനമ്പിലെ ജബാലിയ അഭയാര്‍ഥി ക്യാംപിലെ തുരങ്കത്തിലേക്ക് സൈനികരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇസ്രായേല്‍ സൈനികര്‍ക്ക് കാര്യമായ പരുക്കുണ്ട്. എല്ലാവരെയും പിടികൂടുകയും ചെയ്തു. സൈനികരിലൊരാളെ തുരങ്കത്തിനുള്ളില്‍ വലിച്ചുകൊണ്ടുപോകുന്നതിനൊപ്പം മറ്റൊരു സൈനികന്‍ പരുക്കേറ്റ് കിടക്കുന്നതും പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ വീഡിയോ പുറത്തുവന്നിട്ടും ഇസ്രോയേല്‍ നിഷേധിക്കല്‍ തുടരുകയാണ്. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികതയെപറ്റി സേന പരിശോധിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

അതിനിടെ, ഗസയില്‍ വെടിനിര്‍ത്തലിനായി ദോഹ കേന്ദ്രീകരിച്ച് ചര്‍ച്ചയ്ക്ക് വീണ്ടും കളമൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഗസയില്‍ നിന്ന് സൈന്യം പിന്‍വാങ്ങാതെ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് ഹമാസ് അറിയിച്ചിരുന്നു. ഇസ്രായേലുമായി പുതിയ ചര്‍ച്ചകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാന്‍ പറഞ്ഞു. ഇത്തരം ചര്‍ച്ചകള്‍ ഇസ്രായേലിന് ആക്രമണം ശക്തമാക്കാന്‍ കൂടുതല്‍ സമയം നല്‍കുകയേ ഉള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ കരാറും നെതന്യാഹുവിന്റെ രാജിയും ആവശ്യപ്പെട്ട് ഇസ്രായേല്‍ നഗരങ്ങളില്‍ വന്‍ പ്രക്ഷോഭം തുടരുകയാണ്.

അതേസമയം ഗസയില്‍ കൊടും ക്രൂരതകള്‍ തുടരുകയാണ് ഇസ്രായേല്‍. ജബലിയയില്‍ അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ സൈന്യം ബോംബിട്ടു. അല്‍ നസ്‍ല സ്‌കൂളിലാണ് ബോംബിട്ടത്. അഭയാര്‍ഥികള്‍ക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ 46 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഗസ വംശഹത്യയില്‍ മരിച്ചവരുടെ എണ്ണം 35,903 ആയി.

Top