തൃശൂർ: ട്രെയിനിൽ കുഴഞ്ഞുവീണ് യുവാവ് ചികിത്സ ലഭിക്കാൻ വൈകി മരിച്ച സംഭവത്തിൽ റെയിൽവേയുടെ വാദങ്ങൾ തള്ളി മരിച്ച ശ്രീജിത്തിന്റെ കുടുംബം. റെയിൽവേ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നും, ആംബുലൻസ് എത്താൻ അരമണിക്കൂറിലധികം വൈകിയതാണ് ശ്രീജിത്തിന്റെ മരണകാരണമെന്നും കുടുംബം ആരോപിച്ചു. വിഷയത്തിൽ റെയിൽവേ അധികൃതർക്കെതിരെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
Also Read: ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; പ്രതികളെ വെറുതെവിട്ടു
തിങ്കളാഴ്ച പുലർച്ചെയാണ് ചാലക്കുടി മാരാംകോട് സ്വദേശിയായ ശ്രീജിത്ത് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വെച്ച് ട്രെയിനിൽ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഹൃദയവാൽവിൽ ബ്ലോക്ക് ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ റെയിൽവേ പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. തൃശൂർ റെയിൽവേ എസ്.പി. ഷഹിൻഷായാണ് റെയിൽവേ പോലീസിന് വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ശ്രീജിത്ത് യാത്ര ചെയ്തിരുന്ന ഓഖ എക്‌സ്‌പ്രസിലെ കോച്ച് നമ്പർ എട്ടിലെ യാത്രക്കാരുടെയും സഹയാത്രികരുടെയും മൊഴിയെടുക്കും. ട്രെയിനിലെ ടിടിഇമാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും മൊഴികളും രേഖപ്പെടുത്തും. സംഭവത്തിൽ കഴിഞ്ഞ ദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.













