സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക് മൂന്ന് പ്രധാന വാക്സിനുകൾ ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കി. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുമായാണ് ഈ നടപടി. കോവിഡ്-19, ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് എന്നീ വാക്സിനുകളാണ് തീർത്ഥാടകർ സ്വീകരിക്കേണ്ടത്. ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്നതിന് കുറഞ്ഞത് പത്ത് ദിവസം മുൻപെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു.
വാക്സിൻ സ്വീകരിച്ചതിനായുള്ള വിവരങ്ങൾ തവക്കൽനാ അല്ലെങ്കിൽ സഹതി ആപ്പുകളിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. തീർത്ഥാടകരുടെ സൗകര്യാർത്ഥം രാജ്യത്തെ വിവിധ ഹെൽത്ത് സെന്ററുകളിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ഒത്തുചേരുന്ന പുണ്യസ്ഥലങ്ങളിൽ ആരോഗ്യകരമായ സാഹചര്യം ഉറപ്പാക്കാൻ എല്ലാ തീർത്ഥാടകരും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.






