മണിപ്പൂരിൽ വെടിവെപ്പ്: സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

മണിപ്പൂരിൽ വെടിവെപ്പ്: സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി തീവ്രവാദികൾ പുലർച്ചെയാണ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. സിആർപിഎഫ് സബ് ഇൻസ്‌പെക്ടർ എൻ സർക്കാർ, കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്‌പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരിക്കേറ്റത്.

അർധരാത്രി മുതൽ പുലർച്ചെ 2.15-വരെ വെടിവെപ്പ് തുടർന്നുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്‌നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.

മണിപ്പൂരിൽ കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു വർഷം തികയുന്നതിന് തൊട്ടുമുമ്പാണ് സുരക്ഷാ സൈന്യത്തിനുനേരെ ആക്രമണം. വെടിവെപ്പും ബോംബേറും നടത്തിയെന്നാണ് വിവരം. ആക്രമണം നടത്തിയ തീവ്രവാദികൾക്കുവേണ്ടി വ്യാപക തിരച്ചിൽ തുടങ്ങിയെന്ന് സി.ആർ.പി.എഫ് വൃത്തങ്ങൾ പറഞ്ഞു.

Top