കണ്ണൂര്‍: പഴയ വാഹന ഉപയോഗിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ചുമത്തുന്ന ഹരിതനികുതിയിലൂടെ കേരളം നേടിയത് 100 കോടിയിലധികം രൂപയെന്ന് റിപ്പോർട്ട്. 2016-17 മേയ് മുതല്‍ 2024-25 (നവംബര്‍ 30 വരെ) വരെ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയാണിത്. 2021-22 മുതലാണ് നികുതി 10 കോടി കടന്നത്. 2021-22 -ല്‍ 11.01 കോടി ആയിരുന്നു സമാഹരിച്ച തുക. എന്നാല്‍ 2022-23 ല്‍ അത് 21.22 കോടിയായി ഉയര്‍ന്നു. 2023-24 ല്‍ 22.40 കോടി പിരിച്ചു. 2024-25 ല്‍ (2024 നവംബര്‍ 30 വരെ) 16.32 കോടിയായിരുന്നു വരുമാനം.
15 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് 600 രൂപ ഹരിതനികുതി ഈടാക്കുന്നുണ്ട്. 10 വര്‍ഷം കഴിഞ്ഞുള്ള പൊതുഗതാഗത വാഹനങ്ങള്‍ക്ക് തുടര്‍ന്ന് വരുന്ന ഓരോ വര്‍ഷവും 300 രൂപ (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍), 450 രൂപ (മീഡിയം), 600 രൂപ (ഹെവി) അടയ്ക്കണം. ഓട്ടോ ഒഴികെ പുതിയ ഡീസല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 1000 രൂപ ഹരിതനികുതി നല്‍കണം. മീഡിയം, ഹെവി വണ്ടികള്‍ക്ക് യഥാക്രമം 1500 രൂപ, 2000 രൂപ നല്‍കണം. 2022 മുതലാണ് പുതിയ ഡീസല്‍ വണ്ടികള്‍ ഹരിതനികുതി ഏര്‍പ്പെടുത്തിയത്.
Also Read: സുരക്ഷിതമായി യാത്രക്കാരെ കൊണ്ടുപോകാം; 5 സ്റ്റാർ സുരക്ഷാ റേറ്റിങ്ങുള്ള കാർ ഇതാ…
അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഹരിതനികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള (സ്‌ക്രാപ്പ്) നിയമം പ്രാവര്‍ത്തികമായിട്ടില്ല. നിശ്ചിത പരിധിക്കുമുകളില്‍ മലിനീകരണ തോത് ഉയര്‍ന്ന വാഹനങ്ങള്‍ പൊളിക്കേണ്ടിവരുമെന്ന് കേന്ദ്ര സ്‌ക്രാപ്പേജ് നയത്തില്‍ വ്യക്തമാക്കിയിരുന്നു.