ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ ഭർത്താവ് ജതിൻ ഹുക്കേരിയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് 17ന് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തി അപമാനിക്കുന്നതായി ആരോപിച്ച് ജതിൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
സ്വർണവുമായി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായ രന്യ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 6 മാസത്തിനിടെ 27 തവണ നടി ദുബായ് യാത്രകൾ നടത്തിയിരുന്നു. യാത്രകളിൽ ഒപ്പമുണ്ടായിരുന്നതിനാലാണ് ജതിനിലേക്കും അന്വേഷണം നീണ്ടത്.
Also Read: നാഗ്‌പൂർ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നായയെ കണ്ടെന്ന സംശയം; വിമാനം ഭോപാലിലേക്ക് തിരിച്ചുവിട്ടു
അതേസമയം രന്യയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. നേരത്തേ, രന്യയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ഈ മാസം 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി രന്യ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകരുതെന്ന ഡിആർഐ വാദത്തെ തുടർന്ന് കോടതി കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.