തൃശൂര്‍: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പണവും സ്വര്‍ണമാലയും കവരുകയും ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മേത്തല കണ്ടംകുളം സ്വദേശി ഷാനവാസ്, മേത്തല അഞ്ചപ്പാലം സ്വദേശി വിജേഷ്, മേത്തല സ്വദേശിയും ഇപ്പോള്‍ മാള നെയ്തുക്കുടുയില്‍ താമസിക്കുന്ന ഫാസില്‍, മേത്തല അഞ്ചപ്പാലം സ്വദേശി ഹനീസ്, മേത്തല എടമുക്ക് സ്വദേശി ഷാനവാസ് എന്നിവരാണ് കൊടുങ്ങല്ലൂര്‍ പോലീസിൻ്റെ പിടിയിലായത്.
മേത്തല കയര്‍ സൊസൈറ്റി സ്വദേശി വാലത്തറ വീട്ടില്‍ മാക്കാന്‍ രാജേഷ് എന്നറിയപ്പെടുന്ന രാജേഷും സുഹൃത്തും അഞ്ചാം തീയതി കാറില്‍ സഞ്ചരിക്കവെയായിരുന്നു സംഭവം നടന്നത്. രാത്രി ഏഴേകാലിന് പടാക്കുളം സിഗ്‌നല്‍ ജംഗ്ഷന് സമീപം വെച്ച് പ്രതികൾ മറ്റൊരു കാറിലെത്തി തടഞ്ഞ് നിര്‍ത്തി, രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 14 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാലയും 21,000 രൂപയും സംഘം കവർന്നു.
Also Read: മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ സഹോദരങ്ങൾ അറസ്റ്റിൽ
ആക്രമണത്തിന് ഇരയായ മാക്കാന്‍ രാജേഷിനെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. ഇയാളെ നേരത്തെ തൃശ്ശൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം ഏപ്രില്‍ 21-ാം തീയതി മുതല്‍ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ആറ് മാസത്തേക്കായിരുന്നു ഈ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ അരുണ്‍ ബി.കെ യുടെ നിര്‍ദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ സാലിം, സജില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമീര്‍, നിനല്‍, ജിജോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.