ജനീവ: നിലവിലുള്ള ഉപരോധത്തില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള മാനുഷിക സഹായം തടഞ്ഞുവച്ചതോടെ ഗാസയില്‍ ക്ഷാമത്തിനുള്ള സാധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലാകാരോഗ്യ സംഘടന. ഉപരോധം കാരണം ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള സഹായങ്ങള്‍ ഗാസയിലേയ്ക്ക് എത്തുന്നില്ല. 21 ലക്ഷത്തോളം വരുന്ന മുഴുവന്‍ ജനസംഖ്യയും പട്ടിണി നേരിടുകയാണെന്നും ഏകദേശം 5 ലക്ഷത്തോളം പേര്‍ ഇതിനകം തന്നെ വിനാശകരമായ അവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം ഈ പ്രതിസന്ധി ലോകത്തിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
‘നിലവിലുള്ള ഉപരോധത്തില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള മാനുഷിക സഹായം തടഞ്ഞുവച്ചതോടെ ഗാസയില്‍ ക്ഷാമത്തിനുള്ള സാധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗാസയിലെ 21 ലക്ഷം ജനസംഖ്യ മുഴുവന്‍ ദീര്‍ഘകാല ഭക്ഷ്യക്ഷാമം നേരിടുന്നു. ഏകദേശം 5 ലക്ഷം ആളുകള്‍ വിശപ്പ്, കടുത്ത പോഷകാഹാരക്കുറവ്, പട്ടിണി, രോഗം, മരണം എന്നിവയുടെ വക്കിലാണ്. ലോകത്തിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധികളില്‍ ഒന്നാണിത്. സമയം മുന്നോട്ട് പോകുംതോറും സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്.’ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Also Read: ഗാസയില്‍ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കന്‍ പൗരനെയും വിട്ടയച്ചതായി ഹമാസ്
ഗാസ ഇതിനകം തന്നെ പട്ടിണിയുടെ പിടിയിലായിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ജീവന്‍ രക്ഷിക്കാനുള്ള ഭക്ഷണവും മരുന്നും എത്താന്‍ ഏതാനും മിനിറ്റുകള്‍ മാത്രം മതിയെന്നിരിക്കെ ആളുകള്‍ പട്ടിണി കിടക്കുകയും രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുകയാണ്. ഭക്ഷണവും അവശ്യവസ്തുക്കളും ഉടനടി ലഭ്യമല്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ച്ച് 2നാണ് ഗാസയ്ക്ക് മേല്‍ ഇസ്രായേലിന്റെ ഉപരോധം ആരംഭിച്ചത്.