സംസ്ഥാനത്ത് ഇന്ന് പെട്രോൾ, ഡീസൽ, സിഎൻജി നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് അസംസ്കൃത എണ്ണവില ഉയർന്നതോടെ എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും ലിറ്ററിന് 7.5 രൂപ വരെ നേരത്തെ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, ഇറാനും ഇസ്രായേലും തമ്മിലുള്ള താൽക്കാലിക സമാധാന അന്തരീക്ഷം ക്രൂഡ് ഓയിൽ വിപണിയെ സ്ഥിരതയിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഡബ്ല്യുടിഐ ബാരലിന് 90 ഡോളറായും, ബ്രെന്റ് ക്രൂഡ് ബാരലിന് 93 ഡോളറായും തുടരുകയാണ്. ഇതേസമയം, കയറ്റുമതി തീരുവയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തിയത് ഇന്ധന വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.
പെട്രോൾ, ഡീസൽ വിലകളിൽ താൽക്കാലിക ആശ്വാസമുണ്ടെങ്കിലും പാചകവാതക വിപണിയിൽ സാധാരണക്കാർക്ക് തിരിച്ചടിയാണ്. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ 29 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ രണ്ടാമത്തെ വർദ്ധനവാണിത്. ഇതോടെ ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 942 രൂപയായി ഉയർന്നു. ഇതിനുപുറമേ, വാണിജ്യ സിലിണ്ടറുകൾക്ക് 42 രൂപ വർദ്ധിച്ച് 3,113.50 രൂപയിലെത്തി. മുംബൈയിൽ സിഎൻജി വില കിലോയ്ക്ക് 2 രൂപ വർദ്ധിച്ച് 86 രൂപയായപ്പോൾ, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് വിലയും വർദ്ധിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധന നിരക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിലും ഹൈദരാബാദിലുമാണ് ഏറ്റവും ഉയർന്ന വില ഈടാക്കുന്നത്. രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന വില ഹൈദരാബാദിലാണ് (ലിറ്ററിന് 115.69 രൂപ). തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് ലിറ്ററിന് 115.49 രൂപയാണ് പെട്രോൾ വില. എന്നാൽ ഡീസൽ വിലയിൽ രാജ്യത്ത് ഏറ്റവും മുന്നിൽ തിരുവനന്തപുരമാണ് ലിറ്ററിന് 104.40 രൂപ. നേരെമറിച്ച്, ഏറ്റവും കുറഞ്ഞ പെട്രോൾ, ഡീസൽ നിരക്കുകൾ ചണ്ഡീഗഡിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെട്രോ നഗരങ്ങളായ ഡൽഹിയിലും ലഖ്‌നൗവിലും ഇതര നഗരങ്ങളെ അപേക്ഷിച്ച് വില കുറവാണ്.





