നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ക്യാമറ ട്രാപ്പും കൂടും സ്ഥാപിച്ചു

കടുവ പ്രദേശത്ത് തന്നെ തുടരാന്‍ സാധ്യതയുള്ളിനാല്‍ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന ഡിവിഷനില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ക്യാമറ ട്രാപ്പും കൂടും സ്ഥാപിച്ചു
നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ക്യാമറ ട്രാപ്പും കൂടും സ്ഥാപിച്ചു

മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചു കൊന്ന നരഭോജി കടുവയെ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. കടുവ പ്രദേശത്ത് തന്നെ തുടരാന്‍ സാധ്യതയുള്ളിനാല്‍ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന ഡിവിഷനില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കടുവയെ തെരയുന്നതിനായി ക്യാമറ ട്രാപ്പുകളും വനംവകുപ്പ് സ്ഥാപിച്ചു. സ്ഥലത്ത് കൂടും സ്ഥാപിച്ചു.


ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. നോര്‍ത്ത്, സൗത്ത് ഡിവിഷനുകലിലെ മുഴുവനും ക്യാമറകളും അടിയന്തരമായി മേഖലയിലേക്ക് എത്തിക്കും. ഇതിനിടെ, കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5,00,000 കൈമാറി. മന്ത്രി ഒആര്‍ കേളുവാണ് മരിച്ച രാധയുടെ കുടുംബാംഗങ്ങള്‍ക്ക് തുക കൈമാറിയത്.

Also Read: കാട്ടാനയെ കാട്ടിലേക്കു തിരിച്ചയക്കണം; കുങ്കിയാനകളെ എത്തിച്ച് തുടര്‍ നടപടികള്‍

കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. തലപ്പുഴ, വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ നിലവില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ച് പഞ്ചാരക്കൊല്ലി പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മൃഗഡോക്ടര്‍മാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്.

ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെയും പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെയും കീഴിലുള്ള ജീവനക്കാരെയും പ്രദേശത്ത് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലിയില്‍ ഒരുക്കിയ ബേസ് ക്യാമ്പില്‍ സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി അംഗങ്ങളെകൂടി നിയോഗിച്ചിട്ടുണ്ട്. തെര്‍മല്‍ ഡ്രോണുകളും സാധാരണ ഡ്രോണുകളും തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാനായി കൊണ്ടുവരുന്നുണ്ടെന്നും വനം മന്ത്രി അറിയിച്ചു.

Share Email
Top