വന്യമൃഗങ്ങൾ തീറ്റയും വെള്ളവും തേടി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ വനത്തിനുള്ളിൽ വിപുലമായ പദ്ധതികൾക്ക് കേരള സർക്കാർ തുടക്കമിടുന്നു. ഇതിനായി ജർമൻ വികസന ബാങ്കായ കെ.എഫ്.ഡബ്ല്യുവിൽ നിന്ന് 409.2 കോടി രൂപ വായ്പയെടുക്കാൻ മന്ത്രിസഭ അനുമതി നൽകി. വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനും കുളങ്ങൾ നിർമിച്ച് ജലലഭ്യത ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആകെ 511.5 കോടി രൂപയുടെ പദ്ധതിയിൽ ബാക്കി തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള പങ്കാളിത്ത വനപരിപാലന മാതൃകയിലാണ് ഏഴ് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുക. വന്യജീവി പ്രതിരോധത്തിന്റെ ഭാഗമായി സൗരോർജ വേലികൾ നിർമിക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വഴിയാണ് കുറഞ്ഞ പലിശനിരക്കിലുള്ള ഈ വായ്പ ലഭ്യമാക്കുന്നത്. ഇതോടൊപ്പം സിവിൽ സർവീസ് കോർപ്പറേഷന്റെ കടമെടുപ്പ് പരിധി 3500 കോടി രൂപയായി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചു.






