പുതുച്ചേരി: പുതുച്ചേരിയിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിച്ചു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സർവീസ് തുടങ്ങിയത്. ഇൻഡിഗോ എയർലൈൻസാണ് പുതുച്ചേരിയിൽ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും സർവ്വീസ് നടത്തുക.
പുതുച്ചേരിയിൽ നിന്ന് സർവീസ് നടത്തിയിരുന്ന ഏക കമ്പനിയായ സ്‌പൈസ്‌ജെറ്റ് ഈ വർഷം മാർച്ചിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. സർവീസ് പുനരാരംഭിക്കുന്നതിന് ടെറിറ്റീരിയൽ അഡ്മിനിസ്ട്രേഷൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇൻഡിഗോ തയ്യാറായി രംഗത്തുവന്നത്. എടിആർ-72 വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ തയ്യാറാണെന്ന് ഇൻഡിഗോ അറിയിക്കുകയായിരുന്നു.
Also Read: ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്രം
വെള്ളിയാഴ്ച 74 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്നുള്ള ആദ്യ വിമാനം ഉച്ചയ്ക്ക് 12.15 ഓടെ പുതുച്ചേരി വിമാനത്താവളത്തിൽ ഇറങ്ങി. ലഫ്റ്റനന്‍റ് ഗവർണർ കെ കൈലാസനാഥൻ, മുഖ്യമന്ത്രി എൻ രംഗസാമി, സാമൂഹ്യക്ഷേമ മന്ത്രി സായി ജെ ശരവണൻ കുമാർ, ചീഫ് സെക്രട്ടറി ശരത് ചൗഹാൻ, നിയമസഭാംഗങ്ങൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്തിന് സ്വീകരണം നൽകി. പുതുച്ചേരിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന യാത്രക്കാർക്കുള്ള ബോർഡിംഗ് പാസ് ലഫ്. ഗവർണർ കൈമാറി.