റിയാദ്: പുതിയ ഉംറ സീസൺ ആരംഭിച്ച ശേഷം വിദേശ തീർത്ഥാടകർക്ക് നൽകിയ വിസകളുടെ എണ്ണം 40 ലക്ഷത്തിലധികം കവിഞ്ഞതായി റിപ്പോർട്ട്. മുൻ സീസണുകളെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ അഞ്ച് മാസത്തിനുള്ളിലാണ് വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തിയത്.
പാകിസ്ഥാൻ, ഇന്തോനേഷ്യ, ഇന്ത്യ, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളിലെ പൗരന്മാർക്കാണ് ഏറ്റവും കൂടുതൽ ഉംറ വിസകൾ അനുവദിച്ചതെന്ന് ‘അൽ അറബിയ നെറ്റ്’ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
Also Read: ഖത്തറിലെ പ്രവാസികൾക്ക് പുതിയ നിയമം; പാസ്‌പോർട്ട് ഫോട്ടോ മാനദണ്ഡങ്ങളിൽ മാറ്റം
നുസുക് ആപ്പ് വഴി എളുപ്പത്തിൽ പെർമിറ്റ്
അതേസമയം, സൗദിക്ക് പുറത്തുനിന്നുള്ള തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘നുസുക് ആപ്പ്’ വഴി ഉംറ പെർമിറ്റുകൾ എളുപ്പത്തിൽ നേടാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പെർമിറ്റുകൾ ബുക്ക് ചെയ്യാനും നൽകാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. തീർത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധി ഡിജിറ്റൽ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. സുഗമമായ നടപടിക്രമങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പുതിയ സീസണിനായുള്ള സാങ്കേതിക, പ്രവർത്തനപരമായ ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.





