ആദ്യം ഏക സിവില്‍ കോഡ്, ശേഷം ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്; അധികാരത്തിൽ വന്നാൽ അടുത്ത 5 വർഷത്തിനിടെ നടപ്പാക്കും: അമിത് ഷാ

ആദ്യം ഏക സിവില്‍ കോഡ്, ശേഷം  ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്; അധികാരത്തിൽ വന്നാൽ അടുത്ത 5 വർഷത്തിനിടെ നടപ്പാക്കും: അമിത് ഷാ

ന്യൂഡല്‍ഹി: വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏക സിവില്‍കോഡും ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങളുണ്ടാകരുതെന്ന് അംബേദ്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വാദിച്ചു.

വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. നമ്മുടെ ഉത്തരവാദിത്തമാണ് ഏക സിവില്‍കോഡ്. ഭരണഘടനാ ശില്‍പികള്‍ സ്വതന്ത്ര്യത്തിനുശേഷം പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും മേല്‍ ബാക്കിവച്ച ഉത്തരവാദിത്തമാണത്. കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലി ആലോചിച്ചെടുത്ത നമ്മള്‍ക്കു വേണ്ടിയുള്ള മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഏക സിവില്‍കോഡുമുണ്ട്. ഒരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളുണ്ടാകരുതെന്ന് അന്ന് കെ.എം മുന്‍ഷി, രാജേന്ദ്ര ബാബു, അംബേദ്കര്‍ പോലുള്ള നിയമപണ്ഡിതര്‍ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ഏക സിവില്‍കോഡ് വരേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഏക സിവില്‍കോഡ് പരീക്ഷണം നടത്തിക്കഴിഞ്ഞെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏക സിവില്‍കോഡ് വലിയൊരു സാമൂഹിക, നിയമ, മത പരിഷ്‌ക്കരണമാകുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമം സാമൂഹിക, നിയമ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മതനേതാക്കളുമായും ചര്‍ച്ച നടത്തണം. ഇക്കാര്യത്തില്‍ വിപുലമായ സംവാദം ആവശ്യമാണെന്ന് ഷാ പറഞ്ഞു.

ഉത്തരാഖണ്ഡ് നടപ്പാക്കിയ നിയമത്തില്‍ എന്തെങ്കിലും മാറ്റം വേണമോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമം നടപ്പാക്കി കഴിഞ്ഞാല്‍ ആരെങ്കിലും ഇതിനെതിരെ കോടതിയെ സമീപിക്കാനിടയുണ്ട്. ഇക്കാര്യത്തില്‍ ജുഡിഷ്യറിയുടെ അഭിപ്രായവും വരും. അതിനുശേഷം പാര്‍ലമെന്റും നിയമസഭകളും നിയമം നടപ്പാക്കുന്നതിനെ കുറിച്ച് ഗൗരവത്തോടെ ആലോചിക്കണം. രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയില്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം അതാണെന്നും നിയമം നടപ്പാക്കാന്‍ അഞ്ചു വര്‍ഷം തന്നെ വേണ്ടുവോളമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഇതിനുശേഷമാണ് ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി യഥാര്‍ഥ്യമാക്കാന്‍ വേണ്ട എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് ഷാ വ്യക്തമാക്കിയത്. ഇതിനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രാജ്യത്ത് തെരഞ്ഞെടുപ്പുകളെല്ലാം ഒരേ സമയത്ത് നടത്തേണ്ട സമയം ആയിട്ടുണ്ട്. ഇതു തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കും. അടുത്ത അഞ്ചു വര്‍ഷത്തിനിടെ തന്നെ ഇതു നടപ്പാക്കാന്‍ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേനലില്‍നിന്ന് ശൈത്യകാലത്തേക്ക് തെരഞ്ഞെടുപ്പുകള്‍ മാറ്റുന്നതിനെ കുറിച്ചും ആലോചിക്കും. ഒരു തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയെങ്കിലും അതു നടപ്പാക്കാം. എന്തായാലും അതു നടപ്പാക്കണം. ഇപ്പോള്‍ വിദ്യാര്‍ഥികളുടെ അവധിക്കാലം കൂടിയാണ്. അത് ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ക്രമേണ തെരഞ്ഞെടുപ്പിന്റെ സമയം മാറ്റുമെന്നും അമിത് ഷാ പറഞ്ഞു.

Top