കേരളത്തില്‍ നിന്നും ആദ്യ പ്രൈവറ്റ് ട്രെയിന്‍

കേരളത്തില്‍ നിന്നും ആദ്യ പ്രൈവറ്റ് ട്രെയിന്‍

പ്രൈവറ്റ് പ്ലെയിന്‍, ബോട്ട്, എന്നൊക്കെ കേട്ടിട്ടുണ്ട്, എന്നാല്‍ ആദ്യമായിട്ടാണ് പ്രൈവറ്റ് ട്രെയിന്‍ എന്ന് നമ്മളില്‍ പലരും കേള്‍ക്കുന്നത്. ഒരു ടൂര്‍ പായ്‌ക്കേജിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രൈവറ്റ് ട്രെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനും എക്‌സ്പീരിയന്‍സ് ചെയ്യുന്നതിനുമായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സ്വകാര്യ ട്രെയിനാണിത്. ജൂണ്‍ 4 -ന് ഈ സ്‌പെഷ്യല്‍ ട്രെയിന്‍ അതിന്റെ യാത്ര ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസിന് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. സാധാരണ ട്രെയിനുകളില്‍ നിന്ന് ദൃശ്യ വിസ്മയമായ ഭാരത് ഗൗരവ് ട്രെയിനുകള്‍ ഉള്‍പ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന പാക്കേജിന്റെ ആദ്യ യാത്ര ജൂണ്‍ 4 -ന് തിരുവനന്തപുരത്ത് നിന്നും മഡ്ഗാവിലേക്കാണ് ആരംഭിക്കുന്നത്.

നാല് ദിവസമാണ് ഈ ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ദേവിക മേനോന്‍ വ്യക്തമാക്കി. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ സ്വന്തം കേരളത്തില്‍ നിന്ന് മറ്റ് പ്രമുഖ കേന്ദ്രങ്ങളായ ഗോവ, മുംബൈ, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ വിവിധ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. ചെന്നൈ ആസ്ഥാനമായ എസ് ആര്‍ എം പി ആര്‍ ഗ്രുപ്പുകളുമായി സഹകരിച്ചാണ് ഈ ടൂര്‍ പാക്കേജുകള്‍ ഒരുക്കുന്നത് എന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ മാനേജിംഗ് ഡയറക്ടര്‍ ഇ എക്‌സ് ബേബി തോമസ് പറഞ്ഞു. 750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ 2 സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍, 11 തേര്‍ഡ് എ സി കംപാട്ട്‌മെന്റുകള്‍, 2 സെക്കന്‍ഡ് എ സി കോട്ടുകള്‍ എന്നിവയാണ് അടങ്ങിരിക്കുന്നത്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 -ഓളം ജീവനക്കാരും ഈ ട്രെയിനില്‍ ഉണ്ടാകും എന്നതും ശ്രദ്ധേയമാണ്.

ഈ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനില്‍ കയറാനുള്ള സൗകര്യമുണ്ട്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല, അതോടൊപ്പം 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ട്. നാല് ദിവസത്തെ യാത്രയില്‍ പല സ്റ്റേഷനുകളിലും ട്രെയിന്‍ നിറുത്തുമെങ്കിലും പുറത്തു നിന്നുള്ളവര്‍ക്ക് ഇതിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല. വിനോദസഞ്ചാരികള്‍ക്ക് ഗോവയിലെ പ്രീമിയം ഹോട്ടലുകളില്‍ രണ്ട് രാത്രി മികച്ച താമസ സൗകര്യത്തിന് പുറമെ, മഡ്ഗാവില്‍ നഗരയാത്രയും ആസ്വദിക്കാനാവും. യാത്രികര്‍ക്ക് ഗോവ തങ്ങളുടെ ഇഷ്ടാനുസരണം ആസ്വദിക്കാനുള്ള ഓപ്ഷനുണ്ട്. ബോട്ട് ക്രൂയിസ് പാര്‍ട്ടികള്‍, ഡി ജെ പാര്‍ട്ടികള്‍, കാസിനോകള്‍, പബ്ബുകള്‍, ഗോവന്‍ തെരുവുകളിലൂടെയുള്ള സവാരി, കള്‍ച്ചര്‍ എക്‌സ്പീരിയന്‍സ്, ഭക്ഷണം എന്നിവയൊക്കെ യാത്രികാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ആസ്വദിക്കാന്‍ കഴിയും

താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഈ ഗോവന്‍ യാത്രയ്ക്ക് 2 ടയര്‍ എ സി കോച്ചില്‍ 16,400 രൂപയാണ് നിരക്ക് വരുന്നത്. അതേസമയം 3 ടയര്‍ എ സി – യില്‍ 15,150 രൂപയും നോണ്‍ എ സി സ്ലീപ്പര്‍ കംപാട്ട്‌മെന്റില്‍ 13,999 രുപയുമാണ് ടൂര്‍ പ്ലാനേഴ്‌സ് ഈടാക്കുന്നത്.എട്ട് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന അയോധ്യ യാത്രയുടെ പാക്കേജില്‍ 2 ടയര്‍ എ സി – യ്ക്ക് 37,150 രൂപയും, 3 ടയര്‍ എ സി – യില്‍ 33,850 രൂപയും, നോണ്‍ എ സി സ്ലീപ്പര്‍റില്‍ 30,550 രൂപയുമാണ് നിരക്ക് വരുന്നത്. അയോധ്യ, വാരാണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങളും മറ്റും സന്ദര്‍ശിക്കാനും ഗംഗാ ആരതി കാണാനുമുള്ള സൗകര്യവും ഈ പാക്കേജിലുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും ഈ യാത്രയില്‍ ഉടനീളം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അടുത്തതായി മഹാനഗരമായ മുംബൈയിലേക്കുള്ള യാത്രയ്ക്ക് സെക്കന്‍ഡ് ടയര്‍ എ സി – യില്‍ 18,825 രൂപയും തേര്‍ഡ് ടയറില്‍ 16,920 രൂപയും സ്ലീപ്പറില്‍ 15,050 രൂപയുമാണ് നിരക്ക്. ജൂണ്‍ മുതല്‍ എല്ലാ മാസവും ഓരോ ട്രിപ്പ് വീതമാകും നടത്തുകയെന്ന് പായ്‌ക്കേജ് അധികൃതര്‍ വ്യക്തമാക്കി.

Top