ഫിഫയുടെ ‘ഇരട്ടത്താപ്പ്’; ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തി, അപ്പീൽ തള്ളി!

പരാഗ്വയ്ക്കെതിരായ മത്സരത്തിൽ എതിരാളികൾ നടത്തിയ പരുക്കൻ കളിയിൽ ഒരു നടപടിയും എടുക്കാതിരുന്ന റഫറിയുടെ നിലപാടിനെതിരെ നേരത്തെ വലിയ വിമർശനം ഉയർന്നിരുന്നു

ഫിഫയുടെ ‘ഇരട്ടത്താപ്പ്’; ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തി, അപ്പീൽ തള്ളി!
ഫിഫയുടെ ‘ഇരട്ടത്താപ്പ്’; ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തി, അപ്പീൽ തള്ളി!

ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന് തൊട്ടുമുമ്പ് ഫ്രഞ്ച് ക്യാമ്പിൽ ആശങ്ക. പരാഗ്വയ്ക്കെതിരായ മത്സരത്തിൽ ഫ്രഞ്ച് താരം മൈക്കിൾ ഒലീസെയ്ക്ക് ലഭിച്ച മഞ്ഞക്കാർഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ നൽകിയ അപ്പീൽ ഫിഫ തള്ളി. ഇതോടെ, മൊറോക്കോയുമായുള്ള ക്വാർട്ടർ ഫൈനലിൽ ഒലീസെക്ക് മഞ്ഞക്കാർഡ് ലഭിച്ചാൽ, ഫ്രാൻസിന്റെ അടുത്ത മത്സരത്തിൽ താരം പുറത്തിരിക്കേണ്ടി വരും.

പരാഗ്വയ്ക്കെതിരായ മത്സരത്തിൽ എതിരാളികൾ നടത്തിയ പരുക്കൻ കളിയിൽ ഒരു നടപടിയും എടുക്കാതിരുന്ന റഫറിയുടെ നിലപാടിനെതിരെ നേരത്തെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒലീസെയുടെ കാര്യത്തിൽ ഫിഫ കർശന നിലപാട് സ്വീകരിച്ചത്.

ഇരട്ടത്താപ്പ് കാട്ടി ഫിഫ; വിമർശനവുമായി ദെഷാമ്പ്സ്

അതേസമയം, സമാന ടൂർണമെന്റിൽ അമേരിക്കൻ താരം ബലോഗന് ലഭിച്ച റെഡ് കാർഡ് ബെൽജിയത്തിനെതിരായ പ്രീ-ക്വാർട്ടറിന് മുമ്പ് ഫിഫ പിൻവലിച്ചത് വലിയ വിവാദമായിരുന്നു. ഇതിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇടപെടലുണ്ടായെന്ന ആരോപണവും ശക്തമാണ്. ഈ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാമ്പ്സ് രംഗത്തെത്തി.

“ഞങ്ങൾ നൽകിയ അപ്പീൽ ഫിഫ തള്ളി, ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തിയിരിക്കുകയാണ്. എന്നാൽ ഇതേ ടൂർണമെന്റിൽ അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചതിലെ നിയമവശം എന്താണെന്ന് ഞങ്ങൾക്ക് ഇനിയും മനസ്സിലായിട്ടില്ല” – ദെഷാമ്പ്സ് പറഞ്ഞു.

Also Read:അർജന്റീനൻ ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം; വൻ സാമ്പത്തിക തട്ടിപ്പെന്ന് റിപ്പോർട്ട്

അണിയറയിലെ കരുത്തൻ മൈക്കിൾ ഒലീസെ

എംബാപ്പെയും ഡംബെലെയും ആഘോഷിക്കപ്പെടുമ്പോൾ, ഫ്രാൻസിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ചാലകശക്തിയായി മാറുകയാണ് ‘മിസ്റ്റർ നോൺഷാലന്റ്’ എന്ന് ആരാധകർ വിളിക്കുന്ന മൈക്കിൾ ഒലീസെ. ഈ ലോകകപ്പിൽ ഇതിനകം അഞ്ച് അസിസ്റ്റുകൾ നൽകിയ താരം ടൂർണമെന്റിലെ മികച്ച താരത്തിനുള്ള സാധ്യതപ്പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്കിനായി കഴിഞ്ഞ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് 15 ഗോളും 19 അസിസ്റ്റും സ്വന്തമാക്കിയ ഒലീസെ, ചാമ്പ്യൻസ് ലീഗിലും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.

ക്വാർട്ടറിൽ മൊറോക്കോ വെല്ലുവിളി

പരാഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയത്. മറുഭാഗത്ത് കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് മൊറോക്കോ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഫ്രാൻസിനോട് ഏറ്റ പരാജയത്തിന് കണക്കുതീർക്കാൻ അഷ്റഫ് ഹക്കിമിയും സംഘവും ഇറങ്ങുമ്പോൾ, മത്സരം തീപാറുമെന്നുറപ്പാണ്. നാളെ പുലർച്ചെ 1.30-നാണ് ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനൽ പോരാട്ടം.

Share Email
Top