അഞ്ചൽ: ഉത്സവം കണ്ട് മടങ്ങി വീട്ടിലെത്തിയ വയോധികനെയും മകളെയും മൂന്നംഗസംഘം വെട്ടി പരിക്കേൽപ്പിച്ചതായാണ് പരാതി. ഏരൂർ മണലിൽ ഊരാളിയഴികം ലക്ഷ്മി വിലാസത്തിൽ വേണുഗോപാലൻ നായർ, മകൾ ആശ വി. നായർ എന്നിവരെയാണ് വെട്ടിയത്. വടമൺ ക്ഷേത്രത്തിലെ ഉത്സവം കണ്ട് ഇരുചക്രവാഹനത്തിൽ തിരികെ വീട്ടിലെത്തിയ വേണുഗോപാലൻ നായരെ ഇരുട്ടിൽ മറഞ്ഞിരുന്ന് അക്രമികൾ അസഭ്യം പറയുകയും മാരകായുധം കൊണ്ട് തലയിൽ വെട്ടുകയായിരുന്നു.
ബഹളം കേട്ട് വീട്ടിൽ നിന്ന് ഇറങ്ങിവന്ന മകൾ ആശയെയും അക്രമികൾ വലതുകൈയിൽ വെട്ടുകയും അടിച്ച് പരിക്കേൽപിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ ഇരുവരെയും പരിസരവാസികൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനെട്ടോളം തുന്നലുകളുണ്ട് വേണുഗോപാലൻ നായർക്ക്. സംഭവവുമായി ബന്ധപ്പെട്ട് ആയിരനല്ലൂർ സുനിൽ വിലാസത്തിൽ സുനിൽ (ശങ്കു -39), അനീഷ് ഭവനിൽ അനീഷ് (39) എന്നിവരെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തുന്നതിന് ഇവരോടൊപ്പമുണ്ടായിരുന്ന പതിനേഴുകാരനെതിരെയും പൊലീസ് കേസെടുത്തു.
Also Read: അനധികൃതമായി മദ്യവിൽപന: യുവാവ് അറസ്റ്റിൽ
അതേസമയം കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ആശയെ മദ്യപിച്ചെത്തിയ സുനിൽ തെറിവിളിക്കുകയും നഗ്നതപ്രദർശനം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ആശയും പിതാവും ചേർന്ന് ഏരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമം.