കട്ടപ്പ: ആന്ധ്രപ്രദേശിലെ കടപ്പ റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടി മൂന്നംഗ കുടുംബം ജീവനൊടുക്കി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ദാരുണമായ സംഭവം. കടപ്പ സ്വദേശികളായ ശ്രീരാമുലു (35), ഭാര്യ സിരിഷ (30), ഇവരുടെ ഒന്നര വയസ്സുള്ള മകൻ റിത്വിക് എന്നിവരാണ് മരിച്ചത്.
കുടുംബവഴക്കിനെ തുടർന്നുള്ള കൂട്ട ആത്മഹത്യയാണ് ഇതെന്നാണ് പ്രാഥമിക വിവരം. ദമ്പതികൾ വഴക്കിട്ട് വീട് വിട്ടുപോയതിന് പിന്നാലെ ശ്രീരാമുലുവിന്റെ മുത്തശ്ശിയും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഞായറാഴ്ച വൈകുന്നേരം ദമ്പതികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തർക്കം നീണ്ടുപോയതോടെ ഇടപെട്ട മുത്തശ്ശിയോട് ദേഷ്യപ്പെട്ട ദമ്പതികൾ മകനെയും എടുത്ത് വീട്ടിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു.
ഇതിന് പിന്നാലെയാണ് മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചത്. വീട്ടിൽ നിന്നിറങ്ങിയ ദമ്പതികൾ കടപ്പ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ പാളത്തിൽ കയറി നിൽക്കുകയും അതുവഴി വന്ന ചരക്ക് ട്രെയിൻ ഇടിച്ച് മരിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി, നിയമപരമായ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.






