32,000 കോടിയുടെ കയറ്റുമതി സാധ്യത; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമായി ഇന്ത്യയുടെ പുതിയ സമുദ്രോത്പന്ന പദ്ധതി

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള മദ്രാസ് എക്സ്‌പോർട്ട് പ്രോസസ്സിംഗ് സോൺ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്

32,000 കോടിയുടെ കയറ്റുമതി സാധ്യത; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമായി ഇന്ത്യയുടെ പുതിയ സമുദ്രോത്പന്ന പദ്ധതി
32,000 കോടിയുടെ കയറ്റുമതി സാധ്യത; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമായി ഇന്ത്യയുടെ പുതിയ സമുദ്രോത്പന്ന പദ്ധതി

മുദ്രോത്പന്ന കയറ്റുമതി മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഇന്ത്യ ആദ്യമായി ‘മറൈൻ എക്സ്‌പോർട്ട് സോണുകൾ’ സ്ഥാപിക്കുന്നു. പ്രത്യേക സാമ്പത്തിക മേഖലകളുടെ മാതൃകയിൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ മത്സ്യകൃഷി, സംസ്‌കരണം, പാക്കേജിംഗ്, കയറ്റുമതി തുടങ്ങിയ ഘടകങ്ങളെല്ലാം ഒരൊറ്റ ശൃംഖലയ്ക്ക് കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ അഞ്ച് സോണുകൾ വരുന്നത്. കയറ്റുമതി അടിസ്ഥാനസൗകര്യങ്ങൾക്കായി ഏകദേശം 1 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള മദ്രാസ് എക്സ്‌പോർട്ട് പ്രോസസ്സിംഗ് സോൺ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. തമിഴ്‌നാട്ടിലെ തിരുവള്ളൂർ, വിളുപ്പുറം, തഞ്ചാവൂർ, പുതുക്കോട്ടൈ, രാമനാഥപുരം എന്നീ ജില്ലകളിലായി ഏകദേശം 2,500 ഏക്കർ ഭൂമി ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. ഈ പരീക്ഷണം വിജയകരമായാൽ മറ്റ് തീരസംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഹാച്ചറികൾ, മത്സ്യതീറ്റ നിർമ്മാണ യൂണിറ്റുകൾ, അക്വാകൾച്ചർ ഫാമുകൾ, സംസ്‌കരണ കേന്ദ്രങ്ങൾ, കോൾഡ് ചെയിൻ സംവിധാനങ്ങൾ, ലോജിസ്റ്റിക്സ് തുടങ്ങിയവയെല്ലാം ഈ സോണുകളിൽ ലഭ്യമാകും.

Also Read:ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച സംഭവം; ഉപഭോക്താവിന് 1.3 ലക്ഷം രൂപ നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് കോടതിയുടെ നിർദേശം

ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രതിവർഷം 32,000 കോടി രൂപയുടെ കയറ്റുമതി സാധ്യതയാണ് സർക്കാർ കണക്കാക്കുന്നത്. കൂടാതെ 1.4 ലക്ഷം മുതൽ 1.8 ലക്ഷം വരെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. 2025-26 സാമ്പത്തിക വർഷത്തിൽ 8.5 ബില്യൺ ഡോളർ മൂല്യമുള്ള 19.72 ലക്ഷം മെട്രിക് ടൺ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്ത് രാജ്യം എക്കാലത്തെയും മികച്ച നേട്ടം കൈവരിച്ച സാഹചര്യത്തിലാണ് ഈ പുതിയ ചുവടുവെപ്പ്.

ചെറുകിട മത്സ്യകർഷകർക്കും ഈ സംരംഭം വലിയ നേട്ടമാകും. ആധുനിക സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നതോടെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനും പാഴാകുന്നത് ഒഴിവാക്കാനും ഗതാഗതച്ചെലവ് കുറയ്ക്കാനും സാധിക്കും. അന്താരാഷ്ട്ര നിലവാരമുള്ള സംസ്‌കരണവും പാക്കേജിംഗും സാധ്യമാകുന്നതിലൂടെ ആഗോള വിപണിയിൽ ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ സ്ഥാനം കൂടുതൽ ഭദ്രമാകും. കൂടാതെ, അക്വാകൾച്ചർ സാങ്കേതികവിദ്യയിലും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ആകർഷിക്കാനും പുതിയ സോണുകൾ വഴിയൊരുക്കും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top