ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി; മുന്‍നിരയില്‍ ഖത്തര്‍

ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി; മുന്‍നിരയില്‍ ഖത്തര്‍

ദോഹ: ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ ലോകത്തെ മുന്‍നിരയില്‍ ഇടംപിടിച്ച് ഖത്തര്‍. മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം, അമേരിക്ക, ആസ്‌ട്രേലിയ രാജ്യങ്ങളുടെ പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഖത്തറില്‍ നിന്നുള്ള കയറ്റുമതി. വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ പുറത്തുവിട്ട മാര്‍ച്ചിലെ റിപ്പോര്‍ട്ടിലാണ് ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ ഖത്തര്‍ മൂന്നാമതെത്തിയത്. എല്‍.എന്‍.ജി കയറ്റുമതിയില്‍ വര്‍ഷംതോറും 2.3 ശതമാനം വര്‍ധനവാണ് ഖത്തര്‍ രേഖപ്പെടുത്തുന്നത്.

മാര്‍ച്ചില്‍ ഖത്തറിന്റെ കയറ്റുമതി 36.31 മെട്രിക് ടണ്ണിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിയായാണ് വിലയിരുത്തുന്നത്. ഖത്തര്‍, റഷ്യ, യു.എ.ഇ, അംഗോള, മലേഷ്യ എന്നീ രാജ്യങ്ങളുടെ എല്‍.എന്‍.ജി കയറ്റുമതി മാര്‍ച്ച് മാസത്തില്‍ കൂടിയതായി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളുടെ കയറ്റുമതിയില്‍ ഇടിവുണ്ടായി. റിപ്പബ്ലിക് ഓഫ് കോംഗോയും മാര്‍ച്ചില്‍ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി തുടങ്ങിയിട്ടുണ്ട്. ജനുവരി, മാര്‍ച്ച് കാലയളവില്‍ ആഗോള എല്‍എന്‍ജി കയറ്റുമതി 3.3 ശതമാനമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Top