കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ താലിബാൻ സർക്കാരിലെ മന്ത്രി കൊല്ലപ്പെട്ടു. അഭയാർഥി കാര്യ മന്ത്രി ഖലീലുർറഹ്മാൻ ഹഖാനി ആണ് കൊല്ലപ്പെട്ടത്. കാബൂളിലെ മന്ത്രാലയത്തിലാണ് ബോംബ് സ്ഫോടനമുണ്ടായതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സ്ഫോടനത്തിൽ ഹഖാനിയുടെ ഏതാനും സഹപ്രവർത്തകരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഹഖാനി ശൃംഖലയുടെ സ്ഥാപകാംഗമായ ജലാലുദ്ദീൻ ഹഖാനിയുടെ സഹോദരനാണ് ഖലീലുർറഹ്മാൻ. ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ ബന്ധു കൂടിയാണിദ്ദേഹം.
Also Read: സിറിയയില്‍ ഇനി ഇസ്ലാമിക് ഭരണത്തിന്റെ ഉദയമോ? പാശ്ചാത്യ-അറബ് രാജ്യങ്ങള്‍ക്ക് ആശങ്ക
2021ലാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തത്. യു.എസ്-നാറ്റോ സേന അഫ്ഗാനിൽ നിന്ന് പിൻവാങ്ങിയതിനു പിന്നാലെയായിരുന്നു ഇത്. സ്ഫോടനത്തിന് പിന്നിൽ ഐ.എസ് ആണെന്നാണ് സംശയിക്കുന്നത്. അഫ്ഗാനിലെ പലയിടങ്ങളിലും സിവിലിയൻമാരെയും വിദേശ പൗരൻമാരെയും താലിബാൻ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഐ.എസ് ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.