റിയാദ്: സൗദിയിൽ ഭിക്ഷാടനം നടത്താൻ കുട്ടികളെ ചൂഷണം ചെയ്ത 14 പേരെ അറസ്റ്റ് ചെയ്തു. പിടികൂടിയ 14 പേരും യമനി പൗരത്വമുള്ളവരാണ്. യമനികളായ 27 കുട്ടികളെയാണ് ഇവർ ഭിക്ഷാടനത്തിനായി ഉപയോഗിച്ചത്. ഭിക്ഷാടകരെ പിടികൂടുന്നതിനായുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്.
അതേസമയം മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റും റിയാദ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്ത പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ചൂഷണത്തിന് വിധേയരായ കുട്ടികൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി അധികാരികളോട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിയാദ് പോലീസ് അറിയിച്ചു.