കഞ്ചാവ് കേസിൽ സമീർ താഹിറിന് എക്സൈസ് നോട്ടീസ്; ഏഴ് ദിവസത്തിനകം ഹാജരാകണം

ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്

കഞ്ചാവ് കേസിൽ സമീർ താഹിറിന് എക്സൈസ് നോട്ടീസ്; ഏഴ് ദിവസത്തിനകം ഹാജരാകണം
കഞ്ചാവ് കേസിൽ സമീർ താഹിറിന് എക്സൈസ് നോട്ടീസ്; ഏഴ് ദിവസത്തിനകം ഹാജരാകണം

കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കേസില്‍ ഫ്ലാറ്റുടമയും സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിന് എക്സൈസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമീര്‍ താഹിറിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റിലായ സംവിധായകരെ വീണ്ടും വിളിപ്പിക്കും.

ഏപ്രിൽ 27 ന് പുലർച്ചെയാണ് കൊച്ചി മറൈൻ ഡ്രൈവിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവർ പിടിയിലായത്. പൊലീസ് പിടികൂടുന്ന സമയത്ത് ഇവർ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാൻ തയ്യാറെടുക്കുകയായിരുന്നു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ഇവര്‍ പല തവണയായി സമീര്‍ താഹിറിന്റെ ഫ്‌ളാറ്റിലേക്ക് ലഹരി ഉപയോഗിക്കാനായി എത്തിയിരുന്നെന്നാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.

Also Read: കഞ്ചാവ് കേസ്; എംഎൽഎ പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി

ഷാലിഫ് മുഹമ്മദാണ് സുഹൃത്തുക്കള്‍ വഴി കഞ്ചാവ് എത്തിച്ചത്. 20 കിലോ കഞ്ചാവ് കൈവശമുണ്ടെങ്കില്‍ മാത്രമേ കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റിയായി കണക്കാക്കുകയുളളു. അതുകൊണ്ട് കൂടിയാണ് ഇവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. ആലപ്പുഴ ജിംഖാന, തല്ലുമാല, ഉണ്ട, അനുരാഗ കരിക്കിന്‍വെളളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. സുലൈഖ മന്‍സില്‍, ഭീമന്റെ വഴി, തമാശ എന്നിവയാണ് അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സിനിമകള്‍.

Share Email
Top