ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുവതിയും ഭർത്താവും ചേർന്ന് കാമുകനെ കൊലപ്പെടുത്തി വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു. ദിവസങ്ങളോളം വീടിനുള്ളിൽ നിന്ന് കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഈ ക്രൂര കൃത്യം പുറത്തുവന്നത്. ദൽമൗ ബെൽഹാനി സ്വദേശിയായ അമിത് റായ്ദാസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റീത്ത എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള ഇവരുടെ ഭർത്താവ് രാം പ്രകാശിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
2016ൽ വിവാഹിതരായ രാം പ്രകാശ് – റീത്ത ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളതെങ്കിലും, 2020ൽ ഭർത്താവുമായി പിണങ്ങിയ റീത്ത സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ഈ സമയത്താണ് അമിത് റായ്ദാസുമായി ഇവർ അടുപ്പത്തിലാകുന്നത്. തുടർന്ന് അമിത് റീത്തയുടെ വീട്ടിലേക്ക് താമസം മാറുകയും ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു മകൾ ജനിക്കുകയും ചെയ്തു.
എന്നാൽ അടുത്തിടെ റീത്ത ആദ്യ ഭർത്താവ് രാം പ്രകാശുമായി വീണ്ടും അടുപ്പത്തിലായി. കഴിഞ്ഞ ജൂലൈ 29ന് രാത്രി അമിത് വീട്ടിലുള്ളപ്പോൾ രാം പ്രകാശ് അവിടെയെത്തുകയും ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടാകുകയും ചെയ്തു. തുടർന്ന് റീത്തയും രാം പ്രകാശും ചേർന്ന് റീത്തയുടെ സാരി ഉപയോഗിച്ച് അമിത്തിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന്റെ തറ തുരന്ന് ഉള്ളിൽ തന്നെ കുഴിച്ചിടുകയും ചെയ്തു.
ചില ദിവസങ്ങൾക്ക് ശേഷം മൃതദേഹം അഴുകി വീടിനു പുറത്തേക്ക് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ നാട്ടുകാർക്ക് സംശയമുണ്ടായി. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കണ്ട് ഭയന്നുപോയ റീത്ത ഒടുവിൽ സംഭവം ഗ്രാമത്തലവനോട് തുറന്നുപറയുകയായിരുന്നു. ഗ്രാമത്തലവൻ അഖിലേഷ് യാദവ് ഉടൻതന്നെ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസുകാർ വീടിന്റെ തറ തുരന്നാണ് അമിത്തിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം പുറത്തെടുത്തത്. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി അയച്ച മൃതദേഹവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അമിത്തിന്റെ സഹോദരൻ രഞ്ജിത് റായ്ദാസ് നൽകിയ പരാതിയിൽ ഭദോഖർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.






