റഷ്യയില്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും പ്രശസ്തിക്ക് കോട്ടം വരുത്തുന്നതിനുമായി ചില പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. റഷ്യയെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ ‘ഗ്രേ ലിസ്റ്റില്‍’ ഉള്‍പ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംശയാസ്പദമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉള്ളതായി ബ്രസ്സല്‍സ് കരുതുന്ന രാജ്യങ്ങളാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് റഷ്യന്‍ വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഇടപെടുന്ന ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയുമാണെന്നാണ് സൂചന.
‘റഷ്യയെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വലിയ പിന്തുണയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരെ പോരാടുന്ന ആഗോള അന്തര്‍ ദേശീയ സ്ഥാപനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) തീരുമാനങ്ങള്‍ക്കനുസരിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ സാധാരണയായി രാജ്യങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

Also Read: ട്രംപുമായുള്ള “പിണക്കം” മസ്‌കിന്റെ ബിസിനസുകളെ ബാധിക്കുമോ?
യൂറോപ്യന്‍ യൂണിയന്‍ ഇടപെട്ട് 2023-ല്‍ റഷ്യയുടെ എഫ്ടിഎഫ് അംഗത്വം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചിരുന്നു. എഫ്എടിഎഫില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തിട്ടും, എഫ്എടിഎഫുമായി ബന്ധിപ്പിച്ചിരിക്കുന്ന യുറേഷ്യന്‍ ഗ്രൂപ്പുമായി (EAG) റഷ്യ തുടര്‍ന്നും ബന്ധം സ്ഥാപിച്ചിരുന്നു. 2024-ല്‍, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരായ നടപടികള്‍ ശക്തിപ്പെടുത്തുന്നതില്‍ റഷ്യയുടെ പുരോഗതി യുറേഷ്യന്‍ ഗ്രൂപ്പ് വിലയിരുത്തി. ചില കാര്യങ്ങള്‍ സംഘടന അംഗീകരിച്ചെങ്കിലും റഷ്യയ്‌ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
കരിമ്പട്ടികയില്‍ പെടുത്തിയ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധങ്ങളും ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അത് ഉയര്‍ത്തുന്ന അപകടസാധ്യതകളും ചൂണ്ടിക്കാട്ടി, റഷ്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് എഫ്എടിഎഫിനോട് യുക്രെയ്ന്‍ ആവര്‍ത്തിച്ച് സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ചൈന, ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ എഫ്എടിഎഫിലെ നിരവധി അംഗരാജ്യങ്ങളുടെ ചെറുത്തുനില്‍പ്പ് കാരണം യുക്രെയ്‌ന്റെ ഈ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.