വാഷിങ്ടൺ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തോടുള്ള ഭരണകൂടത്തിന്‍റെ നയത്തിൽ പ്രതിഷേധിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു. ഗാസയിലെ ഡെപ്യൂട്ടി പൊളിറ്റിക്കൽ കൗൺസിലറായ മൈക്ക് കേയ്സിയാണ് രാജിവച്ചത്.
താൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിൽനിന്ന് രാജിവെച്ചതിനെക്കുറിച്ച് കേയ്സി വെളിപ്പെടുത്തിയത് ദ ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ്. ‘ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് എഴുതി മതിയായെന്ന് കേയ്സി പറഞ്ഞു. ഈ കുട്ടികളെല്ലാം ശരിക്കും കൊല്ലപ്പെട്ടതാണെന്ന് അമേരിക്കൻ ഭരണകൂടത്തിന് നിരന്തരം എനിക്ക് തെളിയിക്കേണ്ടി വന്നു. എന്നാലോ, ഒരു നടപടിയും ഉണ്ടാകാറുമില്ല’ -കേയ്സി പറഞ്ഞു.
Also Read : ‘എ.എഫ്.ഡി.ക്ക് മാത്രമേ ജര്‍മനിയെ രക്ഷിക്കാനാവൂ’: മസ്‌ക്
അമേരിക്ക നടത്തുന്നത് ഇസ്രയേലികളുടെ അജണ്ട

‘പലസ്തീനിൽ ഞങ്ങൾക്ക് ഒരു നയവുമില്ല. ഇസ്രയേലികളുടെ പദ്ധതി എന്താണോ , അത് ഞങ്ങൾ നടത്തിക്കൊടുക്കുന്നു. ബൈഡൻ ഭരണകൂടം കൊണ്ടുവന്ന എല്ലാ പദ്ധതികൾക്കും മീതം ഇസ്രയേലികൾക്ക് മറ്റൊരു പദ്ധതിയുണ്ടാകും’ -കേയ്സി കൂട്ടിച്ചേർത്തു.
ഗാസയിൽ ഇസ്രയേലിന്‍റെ നിഷ്ഠൂര ആക്രമണം തുടങ്ങിയ ശേഷം നിരവധി അമേരിക്കൻ ഉദ്യോഗസ്ഥർ ഇത്തരത്തിൽ രാജിവെച്ചൊഴിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് ഡിപാർട്മെന്‍റ്, പ്രതിരോധ ഇന്‍റലിജൻസ് ഏജൻസിയിൽ നിന്നടക്കം രാജിയുണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് .