ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തിനെ ഷോർട്ട് ബോളുകൾ കൊണ്ട് നിരന്തരം പരീക്ഷിച്ച ഇംഗ്ലീഷ് ബോളർമാരെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ഗവാസ്‌കർ. പന്തിന്റെ ശരീരം ലക്ഷ്യമാക്കി ബോളർമാർ പന്തെറിഞ്ഞതാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ഗവാസ്കറെ ചൊടിപ്പിച്ചത്.
‘ഇത് ക്രിക്കറ്റല്ല. ഐ.സി.സി ക്രിക്കറ്റ് കമ്മറ്റി തലവനായ സൗരവ് ഗാംഗുലി ഇക്കാര്യത്തിൽ ഇടപെടണം. ലെഗ് സൈഡിൽ ആറിൽ കൂടുതൽ ഫീൽഡർമാരില്ലെന്ന് ഉറപ്പാക്കണം. ഇന്ന് ഇംഗ്ലീഷ് ബോളർമാരെറിഞ്ഞ 56 ശതമാനം പന്തുകളും ഷോർട്ട് ബോളുകളാണ്. ബൗൺസറുകൾക്കായി കാത്ത് നിൽക്കുന്ന നാല് ഫീൽഡർമാർ ബൗണ്ടറി ലൈനിലുണ്ടായിരുന്നു. വെസ്റ്റ് ഇൻഡീസ് ഷോർട്ട് ബോളുകളെറിയുമ്പോൾ ഒരോവറിൽ രണ്ട് ബൗൺസർ എന്ന തോതിൽ അവർ ഇതിലൊരു നിയന്ത്രണം സ്വയം ഏർപ്പെടുത്തിയിരുന്നു. അത് വിൻഡീസിന്റെ കരുത്തിനെ കുറച്ചിട്ടൊന്നുമില്ല’- ഗവാസ്‌കർ പറഞ്ഞു.
Also Read: ‘ഇന്ത്യ ഏത് കാര്യത്തിലാണ് പരാതിപ്പെടുന്നത്’; ഗില്ലിന്റെ രോഷപ്രകടനത്തില്‍ രൂക്ഷവിമര്‍ശനം
അതേസമയം ലോർഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം ഏറെ നാടകീയതകൾ നിറഞ്ഞതായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് ഓപ്പണർമാർ ബാറ്റിങ്ങിനിറങ്ങുമ്പോൾ അഞ്ച് മിനിറ്റാണ് കളിയില്‍ അവശേഷിച്ചിരുന്നത്. സാക് ക്രാളിയും ബെൻ ഡക്കറ്റും വിക്കറ്റ് നഷ്ട്ടപ്പെടാതിരിക്കാനായി സമയം നഷ്ടത്തപ്പെടുത്താൻ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നു. മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറിൽ തന്നെ നിരവധി തവണ ക്രാളി ബോളിങ് തടസപ്പെടുത്തി. ഇത് ഇന്ത്യൻ താരങ്ങൾ അമ്പയറോട് പരാതിപ്പെട്ടിരുന്നു.














