എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കണം: ഡല്‍ഹി റോസ് അവന്യു കോടതി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കണം: ഡല്‍ഹി റോസ് അവന്യു കോടതി

ന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണെന്നും സാധാരണക്കാര്‍ക്കെതിരെ എന്ത് നടപടിയും സ്വീകരിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും ഡല്‍ഹി റോസ് അവന്യു കോടതി. കുറ്റാരോപിതനായ വ്യക്തിയുടെ ജാമ്യം നീട്ടി നല്‍കുന്നത് എതിര്‍ക്കുന്നതിനായി കള്ളപ്പണ നിരോധന നിയമം അനുച്ഛേദം 50 പ്രകാരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയതിനെ വിമര്‍ശിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.കള്ളപ്പണക്കേസുമായി നേരിട്ട് ബന്ധമുള്ളവര്‍ക്കും അത്തരം സംഘങ്ങളുമായി ബന്ധമുള്ള ആളുകളെയും അല്ലാതെ സാധാരണക്കാരായ വ്യക്തികളെ കള്ളപ്പണ നിരോധന നിയമത്തിലെ അനുച്ഛേദം 50 പ്രകാരം കഠിനമായ ചോദ്യംചെയ്യലിന് വിധേയരാക്കുന്നത് തെറ്റാണെന്ന് റോസ് അവന്യു കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്നെ പറഞ്ഞു.

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് പൗരര്‍ക്ക് പല അവകാശങ്ങളുമുണ്ട്. ഭരണകൂടത്തിന് ചില കടമകളും നിര്‍വഹിക്കാനുണ്ട്. ഈ അടിസ്ഥാനപരമായ തത്വം കീഴ്‌മേല്‍ മറിക്കരുത് എന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഭരണകൂടത്തിന് പൗരന്‍മാര്‍ക്കു മേല്‍ അധികാരമുണ്ടെന്നും, എന്നാല്‍ എല്ലാവരും ഭരണകൂടത്തിന് മുന്നില്‍ കീഴടങ്ങണമെന്നും പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.ഡോക്ടര്‍മാര്‍പോലെ സാധാരണക്കാരായവര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമം അനുച്ഛേദം 50 പോലുള്ള ശക്തമായ നിയമം എല്ലായിപ്പോഴും സ്വീകരിക്കേണ്ടതില്ലെന്നും, അത്തരത്തില്‍ ശക്തമായ നിയമങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് മനപൂര്‍വം ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. അമിത് കട്ടിയാല്‍ എന്ന വ്യവസായി തന്റെ ജാമ്യകാലാവധി നീട്ടണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ഏപ്രില്‍ 30ന് പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിരീക്ഷണം.ഇത്തരത്തില്‍ ഭരണഘടന നല്‍കുന്ന ചുമതലകള്‍ അട്ടിമറിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയെ ഇല്ലാതാക്കുന്നതാണെന്നും ജസ്റ്റിസ് ഗോഗ്നെ പറഞ്ഞു. നിയമത്തിനു മുന്നില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നും അതുകൊണ്ട് ഇ ഡിക്ക് ജനങ്ങളുടെമേല്‍ വെറുതെ അധികാരം പ്രയോഗിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

റെയില്‍വേ ജോലിക്കു വേണ്ടി പാരിതോഷികമായി സ്ഥലം നല്‍കിയ സംഭവത്തില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദിന്റെ കുടുംബവുമായി ബന്ധപ്പെട്ടു എന്നതാണ് കട്യാലിനെതിരെയുള്ള ആരോപണം. ഏപ്രില്‍ 9ന് ഗുഡ്ഗാവ് മെഡാന്റ ഹോസ്പിറ്റലില്‍ വച്ച് കട്യാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ആ സമയത്ത് ശുശ്രുഷിച്ച ഡോക്ടര്‍മാരുടെ മൊഴിയാണ് കള്ളപ്പണനിരോധന നിയമം അനുച്ഛേദം 50 പ്രകാരം ഇ ഡി രേഖപ്പെടുത്തിയത്. 2024 ഫെബ്രുവരി 5നാണ് അമിത് കട്യാലിന് ഇടക്കാല ജാമ്യം ലഭിക്കുന്നത്. അനുച്ഛേദം 50 പ്രകാരം സ്വീകരിക്കേണ്ട നടപടിക്രമങ്ങളുടെ ലംഘനം മാത്രമല്ല ചികിത്സ എന്ന ഒരു വ്യക്തിയുടെ മൗലിക അവകാശത്തതിനു മുകളില്‍ കൈകടത്തലുമാണ് ഈ നടപടിയെന്നാണ് കോടതിയുടെ നിരീക്ഷണം. മാത്രവുമല്ല ആരോഗ്യകാരണങ്ങളാല്‍ ഇടക്കാലജാമ്യം നീട്ടുന്നതുമായി ബന്ധപ്പെട്ട് ചികിത്സാ രേഖകള്‍ പരിശോധിക്കുന്നതില്‍ കള്ളപ്പണ നിരോധനനിയത്തിലെ അനുച്ഛേദം 50 യാതൊരു തരത്തിലും ബാധകമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Top