പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്ത് വനം വകുപ്പ്. ദേവസ്വം ജീവനക്കാരടക്കം നാലുപേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം മാനേജർ, അസിസ്റ്റന്റ് മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരി, ആന ഉടമ, പാപ്പാൻ എന്നിവരാണ് കേസിലെ പ്രതികൾ.
അതേസമയം ഞായറാഴ്ച രാത്രി എട്ടിനാണ് ശ്രീവേലി എഴുന്നെള്ളത്തിനിടെ മുൻപേ പോയ ആനയെ പുറകിൽ വരികയായിരുന്ന ആന കുത്തുകയും ഇടഞ്ഞോടുകയും ചെയ്തത്. നാട്ടാന പരിപാലന ചട്ടലംഘനം, വന്യജീവി സംരക്ഷണ നിയമം പാലിക്കാത്തത് മുൻനിർത്തിയാണ് കേസെടുത്തിരിക്കുന്നത്.
Also Read: കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം
ഇതിനിടെ ആളുകൾ പരിഭ്രാന്തരായി ഓടുകയായിരുന്നു. സംഭവത്തിൽ കീഴ്ശാന്തിമാർ ഉൾപ്പെടെയുള്ള ഏഴ് പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം പുറത്തിറക്കി ഗേറ്റ് അടച്ചതിനാൽ വലിയ അപകടം ഒഴിവായി. ആനകളിൽ ഒന്നിനെ പെട്ടെന്ന് തളക്കുകയായിരുന്നു.