മുംബൈ: രാജ്യത്തെ ആകെ ആശങ്കയിലാഴ്ത്തി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. സോൺ 9 ഡിസിപി ദീക്ഷിത് ഗെദം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഷണം ലക്ഷ്യമിട്ട് തന്നെയാണ് അതിക്രമിച്ചു കയറിയതെന്നും പൊലീസ് അറിയിച്ചു. ഫയർ എസ്കേപ്പ് വഴിയാണ് അക്രമി ഫ്ലാറ്റിലേക്ക് പ്രവേശിച്ചതെന്നും നടനെ കുത്തിയ ശേഷം പ്രധാന ഗോവണിയിലൂടെ ഇയാൾ രക്ഷപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം സെയ്ഫ് അലി ഖാന്റെ വീട്ടുജോലിക്കാരിയായ എലിമ്മാ ഫിലിപ്പ് എന്ന ലിമയാണ് അക്രമി ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നത് ആദ്യം കണ്ടതെന്നും പൊലീസ് പറയുന്നു. തുടർന്ന് പ്രതിയെ തടയാൻ ശ്രമിച്ച ജോലിക്കാരിയുടെ കൈയ്ക്ക് പരുക്കേറ്റു.
Also Read : ബോധം പോയ സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷയിൽ; മുംബൈയിലെ സമ്പന്ന മേഖല പോലും സുരക്ഷിതമല്ല..!
എലിമ്മായുടെ നിലവിളി കേട്ടാണു സെയ്ഫ് ഓടി വന്നതെന്നും തുടർന്നുണ്ടായ സംഘട്ടനത്തിനിടെ പ്രതി കത്തിയുപയോഗിച്ച് സെയ്ഫിനെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമിയെ കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി മുംബൈ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമിയെ കണ്ടെത്താൻ പത്ത് പ്രത്യേക സംഘത്തെയാണു മുംബൈ പൊലീസ് നിയോഗിച്ചിരിക്കുന്നത്.